പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ വരുമാന വർധനയുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 297 കോടിയലധികം രൂപയുടെ വരുമാനമാണ് 41 ദിവസം കൊണ്ട് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി.
അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോര്‍ർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
മകരവിളക്കിനായി കഴിഞ്ഞ തിങ്കളാഴ്ച നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. അതിനാൽ ജനുവരി 20 വരെ നീളുന്ന മകരവിളക്ക് കാലത്തും വരുമാനം കൂടാനാണ് സാധ്യത.