ആലപ്പുഴ : തന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്ന് യു പ്രതിഭ എംഎല്‍എ. മകനുള്‍പ്പെട്ട കഞ്ചാവ് കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു അവര്‍. ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെ വാര്‍ത്ത നല്‍കി. മകന്റെ ലഹരിക്കേസിലില്‍ പാര്‍ട്ടിയെ ആരും വലിച്ചിഴയ്‌ക്കേണ്ട. വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും പ്രതിഭ പറഞ്ഞു.
പൊതു സമൂഹത്തിന്റെ ഭാഗമാണ് നാമെല്ലാം. അതിന്റെ എല്ലാ നന്മയുടേയും തിന്മയുടേയും ഭാഗമാണ് എന്റെ മകന്‍ അടക്കം ഇവിടുത്തെ ചെറുപ്പക്കാരുടെ സമൂഹം. സ്വാഭാവികമായും എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു പറഞ്ഞു തിരുത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം എനിക്ക് ഉണ്ടെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ, അവന്‍ ചെയ്യാത്ത കാര്യം വലിയ ഹൈലറ്റായി കാണിച്ചു. ഒരിക്കലും ഇല്ലാത്ത കാര്യം ആ മാധ്യമങ്ങള്‍ നല്‍കിയതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചത്.
മകന്റെ കേസില്‍ പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ മതം പറഞ്ഞൂവെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമര്‍ശമാണത്. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും യു പ്രതിഭ കുറ്റപ്പെടുത്തി. കുട്ടികളായാല്‍ തെറ്റ് പറ്റും. അത് തിരുത്തുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച് ബാബുജാന്‍ പറഞ്ഞു.