/sathyam/media/media_files/2025/09/15/pathanamthitta-2025-09-15-08-17-34.jpg)
പത്തനംതിട്ട : പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാൾക്കെതിരെ കോയിപ്രം സ്റ്റേഷനിൽ തന്നെ പോക്സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്‌വേർഡ് പൊലീസിന് നൽകിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ജയേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. നാളെ തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും. അതിന് ശേഷമായിരിക്കും രഹസ്യ വിവരങ്ങൾ അടങ്ങിയ ജയേഷിന്റെ ഫോൺ അടക്കം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുക.
ഹണിട്രാപ് കേസിൽ രശ്മിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ച് മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പ്രതികൾ മൂന്നു പേരെ കൂടി സമാനമായ രീതിയിൽ മർദിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കോയിപ്രം സ്റ്റേഷനിലേക്ക് കൈമാറി. മർദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് വിവരം.