കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. ഈ മാസം ഏഴിന് കോൺഗ്രസ് നേതാവ് പ്രമോദ് പെരിയയും ചില നേതാക്കളും ചടങ്ങിൽ പങ്കെടുത്തത് വാർത്തയായിരുന്നു. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായി.
സംഭവം വാര്‍ത്തയായതിന് പിന്നാലെ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു.
കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌നേതാക്കളുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
ഗുരുതര വീഴ്ചയായാണ് ഇതിനെ കാണുന്നതെന്നും ഇത് സംബന്ധിച്ചു കെപിസിസി അധ്യക്ഷന് റിപ്പോർട്ട് ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും.