വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുമായുള്ള സമവായം. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ എതിർപ്പുയർന്നിട്ടും നടപ്പായി. സി.പി.എമ്മിലും എൽ.ഡി.എഫിലും മുഖ്യമന്ത്രിക്കെതിരെ എതിർപ്പ്. അമർഷത്തിൽ സി.പി.ഐയും

വിഷയം മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്തത്‌ ശരിയല്ലെന്നും പി.എം ശ്രീക്ക് സമാനമായ ആക്ഷേപം ഉയരാതെ നോക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan rajenda viswanath arlekar-2

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സമവായത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മിലും ഇടതുമുന്നണിയിലും എതിർസ്വരമുയരുന്നു.

Advertisment

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖമന്ത്രി ഗവർണറെ നേരിട്ടുകണ്ട് വി.സി.നിയമനത്തിൽ സമവായത്തിലെത്തിയത്. ഇതിന് ശേഷം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ വിവരം മുഖ്യമന്ത്രി തന്നെ റിപ്പോർട്ട് ചെയ്തതോടെയാണ് യോഗത്തിൽ നിന്നും വിമർശനമുയർന്നത്.

pinarayi


വിഷയം മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്തത്‌ ശരിയല്ലെന്നും പി.എം ശ്രീക്ക് സമാനമായ ആക്ഷേപം ഉയരാതെ നോക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. സമവായ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ എതിർത്തിരുന്നെങ്കിലും മുഖ്യമന്ത്രി ഗവർണ്ണർക്ക് നൽകിയ ഉറപ്പ് പോലെ തന്നെ അത് നടപ്പായതാണ് ഇപ്പോഴത്തെ വിമർശനത്തിന് കാരണമാകുന്നത്.


വി.സി നിയമനത്തിൽ ഗവർണ്ണറുമായുള്ള കേസ് സുപ്രീംകോടതിയിൽ നിലനിൽക്കെ ഗവർണ്ണർക്ക് വഴങ്ങിക്കൊടുക്കുന്നത് സി.പി.എം ഇതുവരെ എടുത്ത നിലപാടുകൾക്ക് കടകവിരുദ്ധമാകുമെന്ന് പാർട്ടി സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നിരുന്നു.

വിഷയത്തിൽ പാർട്ടിക്കും മുന്നണിക്കുമുള്ളിൽ കടുത്ത എതിർപ്പാണ് മുഖ്യമന്ത്രിക്കെതിരെ രൂപപ്പെടുന്നത്. വിഷയത്തിൽ സി.പി.ഐക്ക് കടുത്ത അമർഷമുണ്ട്. പി.എം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ ജോൺ ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചുവെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

അന്ന് പദ്ധതിയിൽ ഒപ്പിട്ട ശേഷവും സി.പി.ഐ അറിഞ്ഞിരുന്നില്ല. സർവ്വകലാശാല വിഷയത്തിലും സി.പി.ഐയെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ സമവായമുണ്ടാക്കിയിട്ടുള്ളത്. 


പാർട്ടി സംസ്ഥാന സെക്രട്ടറിയെ നോക്കുകുത്തിയാക്കി പിണറായി പാർട്ടിയുടെ കടിഞ്ഞാൺ കൈയ്യേൽക്കുന്നുവെന്ന വിമർശനം കുറെക്കാലമായി നിലനിൽക്കുന്നുണ്ട്. കൂട്ടായ ആലോചന ഒരുകാര്യത്തിലും നടക്കുന്നില്ലെന്നും മുഖ്യമരന്തിയുടെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും സി.പി.എമ്മിൽ സംസാരമുണ്ട്.


Rajendra Arlekar

ഇതിനിടെ ഭാരതാംബ ചിത്രവിവാദത്തിലും സർക്കാരും സി.പി.എമ്മും സമവായത്തിലെത്തി എന്നതാണ് രജിസ്ട്രാറുടെ സ്ഥലം മാറ്റം കൊണ്ട് അർത്ഥമാക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് ആറുമാസമായി സസ്‌പെൻഷനിൽ തുടരുന്ന രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറി നെ ആ തസ്തികയിൽ നിന്നുതന്നെ പിൻവലിച്ചാണ് സർക്കാർ തലയൂരിയത്. 

സസ്‌പെൻഷനെ ചോദ്യം ചെയ്ത് അനിൽകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, മാതൃസ്ഥാപനമായ ശാസ്താംകോട്ട ഡി.ബി.കോളേജിലേക്ക് അദ്ദേഹത്തെ തിരിച്ചയച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെയാണ് ഭാരതാംബ ചിത്ര വിവാദത്തിലും സമവായം.

Advertisment