തിരുവനന്തപുരം: വർഷങ്ങളായി പാർട്ടി പ്രവർത്തകയും നേതാവുമായി ജീവിച്ച് അവസാനം പ്രായ പരിധിയുടെ പേരിൽ അകറ്റിനിർത്തപ്പെടുന്നതിന്റെ വേദനക്കൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ വിലക്കും കൂടി ആയതോടെ ജീവനായി കണ്ട പാർട്ടിക്കുള്ളിൽ താൻ അപമാനിക്കപ്പെട്ടുവെന്ന വികാരത്തിലാണ് പി കെ ശ്രീമതി.
കേന്ദ്ര കമ്മിറ്റി പ്രായ പരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചെങ്കിലും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീമതിയെ വിലക്കി എന്ന വാർത്ത കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വ്യത്യസ്തമായ വിശദീകരണങ്ങളാണ് ജനറൽ സെക്രട്ടറി എം എ ബേബി അടക്കം നൽകിയത് എന്നതും ശ്രദ്ധേയമാണ്.
ഭാര്യാ സഹോദരി കൂടിയായ പി കെ ശ്രീമതിയെ ഈ തരത്തിൽ അപമാനിക്കപ്പെടുന്ന വാർത്തകൾ വരാനിടയായതിൽ കടുത്ത അതൃപ്തി ഇ പി ജയരാജനുമുണ്ട് എന്നാണ് സൂചന.
/sathyam/media/media_files/moeh0kiKd9Us2G7L6rXF.jpg)
സിപിഎം പാർട്ടിക്കമ്മിറ്റികളിൽ മുതിർന്ന നേതാക്കൾ കർശനമായ നിലപാട് സ്വീകരിക്കുന്നത് പുതുമയല്ല. എന്നാൽ അത്തരമൊരു സമീപനമാണ് ശ്രീമതിയുടെ കാര്യത്തിലും ഉണ്ടായതെന്ന് കണക്കാക്കിയാലും അതെങ്ങനെ മാധ്യമങ്ങൾക്ക് കിട്ടി എന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുള്ളത് .
ഇത്തരമൊരു വാർത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ലെന്നും ദേശീയ തലത്തിൽ കേന്ദ്രീകരിക്കാൻ പാർട്ടി നിർദേശമുണ്ടെങ്കിലും കേരളത്തിലുള്ളപ്പോൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് ശ്രീമതി പ്രതികരിച്ചത്. എന്നാൽ ഇത് എത്രമാത്രം സാധ്യമാവും എന്നത് കണ്ടറിയേണ്ട കാര്യമാണ്.
ശ്രീമതിയുടെ പ്രവർത്തനമേഖല കേരളമല്ലെന്നും പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ എടുത്തത് അവിടെ പ്രവർത്തിക്കാനാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത് ഇനി നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ശ്രീമതിക്ക് ക്ഷണമുണ്ടാവില്ലെന്ന സൂചനയുടെ തെളിവാണ്.
/sathyam/media/post_banners/zdTfAY6Ffjs3oEyuyKFP.jpg)
അതേസമയം മാധ്യമങ്ങൾക്ക് ഇത്തരമൊരു വിവരം ലഭിച്ചതിനു പിന്നിൽ പാർട്ടിക്കുള്ളിൽ തന്നെ ഏതോ കേന്ദ്രങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പി കെ ശ്രീമതി. ഇക്കാര്യം പാർട്ടി നേതൃത്വവും അന്വേഷിക്കുന്നുണ്ട്.
ഏപ്രിൽ 19ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കാനെത്തിയ പി.കെ ശ്രീമതിയെ സംസ്ഥാനത്ത് ഇളവ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ വിലക്കി എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ.
ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പങ്കെടുക്കുമെന്നും ജനറൽ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചെങ്കിലും പിണറായി വിജയന് സമ്പൂർണ്ണ ആധിപത്യമുള്ള സംസ്ഥാന ഘടകത്തിൽ അത് സാധ്യമാകാനിടയില്ല.