കുട്ടികളുടെ ഭാവി വച്ച് പന്താടാനില്ല, പിഎം ശ്രീയില്‍ ഒപ്പുവച്ചത് തന്ത്രപരമായ നീക്കമെന്ന് മന്ത്രി വി ശിവന്‍കുട്ടി

New Update
pm-sri-741x432

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനം ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 

Advertisment

പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ ഫണ്ട് തടഞ്ഞുവച്ചു. കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ ഭാഗമായെങ്കിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങില്ല. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ കുട്ടികളുടെ ഭാവി പന്താടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചത്.

2023-24 വര്‍ഷത്തില്‍ 188.58 കോടിയും 2024-25 വർഷത്തില്‍ 518.54 കോടിയും 2025-26 കാലത്ത് 456.01 കോടി രൂപയുമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. ഇക്കാലയളവില്‍ ആകെ 1158.13 കോടി രൂപ കേരളത്തിന് നഷ്ടമായെന്നും മന്ത്രി വിശദീകരിച്ചു. പിഎം ശ്രീ പദ്ധതിയില്‍ 2027 മാര്‍ച്ചില്‍ അവസാനിക്കും. 

ഇക്കാലയളവിലേക്കായി 1476. 13 കോടി സംസ്ഥാനത്തിന് ലഭിക്കും. കരാരില്‍ ഒപ്പുവച്ചതോടെ സമഗ്ര ശിക്ഷ അഭിയാന്‍ കേരളയ്ക്ക് 973 കോടി ഉടന്‍ ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പിഎം ശ്രീയുടെ ഭാഗമായതോടെ ദേശീയ വിദ്യാഭ്യാസ നയം 2020 അംഗീകരിച്ചു എന്ന തരത്തിലുള്ള വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂളില്‍ മോദിയുടെ പേരും പടവും വയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു.

Advertisment