/sathyam/media/media_files/2025/02/01/LKsmkvZIRy3B8OytsnY2.jpg)
കോട്ടയം: കടുത്തുരുത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. വൈദികന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം എടിഎമ്മിൽ നിന്നും പിൻവലിച്ച തട്ടിപ്പ് സംഘാംഗങ്ങളായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്.
താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെനീഷ് ഇല്ലിക്കൽ അറസ്റ്റ് ചെയ്തത്.
2024 നവംബർ മുതൽ ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോതനല്ലൂർ സ്വദേശിയായ തൂവാനീസ പ്രാർത്ഥനാലയത്തിലെ അസി.ഡയറക്ടർ ഫാ.ടിനേഷ് കുര്യൻ പിണർക്കയിലിൽ നിന്നാണ് പണം തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംങിലൂടെ 850 ശതമാനം ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ വൈദികനെ കബളിപ്പിച്ചത്.
പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. ഇതേ തുടർന്ന്, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽ നിന്നുമായി പണം സ്വരൂപിച്ച് ഒന്നരക്കോടി രൂപ നിക്ഷേപിക്കുകയായിരുന്നു.
പണം നഷ്ടമായതായി തിരിച്ചറിഞ്ഞതോടെ ഇദ്ദേഹം കോട്ടയം കടുത്തുരുത്തിൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നു കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലേയ്ക്കാണ് പണം തട്ടിപ്പ് സംഘം വകമാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ വിവിധ എടിഎമ്മുകളിൽ നിന്നും എട്ടു തവണയായി 1.40 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയത്.
ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമരശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു. തുടർന്ന് എസ്.എച്ച്.ഒ റെനീഷ് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ഇ.എ, സുമൻ പി.മണി, അജീഷ്, അജിത് എന്നിവർ അടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
ഉത്തരേന്ത്യയിലെ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായ പ്രതികളെന്നു പൊലീസ് പറഞ്ഞു. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ദിവസത്തിനിടെ 17 ലക്ഷം രൂപയുടെ മുകളിലുള്ള ഇടപാടാണ് മിനാജിന്റെ അക്കൗണ്ട് വഴി നടന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടുകളും ഫോൺ കോളുകളും വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്.
ഇവരുടെ അക്കൗണ്ടുകൾ അടക്കം പൊലീസ് വിശദമായി പരിശോദിക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.