സൈന്യം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും അത്യാധുനിക തോക്ക് കേരളാ പോലീസിന്. എ.കെ-203 നൂറ് തോക്കുകൾ വാങ്ങാൻ ഉത്തരവിറക്കി സർക്കാർ. ചെലവ് 1.3കോടി. തോക്കെടുത്ത് പ്രയോഗിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെങ്കിലും ലക്ഷ്യമിടുന്നത് പോലീസിന്റെ ആധുനികവത്കരണം. എ.കെ-203 തോക്ക് സ്വന്തമാക്കുന്ന ആദ്യ പോലീസായി കേരളാ പോലീസ്. മിനിറ്റില്‍ തുടർച്ചയായി 700 റൗണ്ടുകള്‍ വരെ വെടിയുതിര്‍ക്കാവുന്ന തോക്ക് വരുന്നതോടെ പോലീസ് കൂടുതൽ പ്രൊഫഷണലാവും

പൂർണമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച എകെ 203 തോക്കുകളായിരിക്കും പോലീസ് വാങ്ങുക.

New Update
img(90)

തിരുവനന്തപുരം: സൈനിക വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന അത്യാധുനിക എകെ- 203 തോക്കുകൾ സ്വന്തമാക്കാൻ കേരളാ പോലീസ്. 1.30കോടി ചെലവിട്ട് 100 തോക്കുകൾ വാങ്ങാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

Advertisment

ഇക്കൊല്ലം ആയുധങ്ങൾ വാങ്ങാൻ പോലീസിനുള്ളത് 6കോടി രൂപയോളമാണ്. തോക്കുകളും തിരകളുമാണ് പ്രധാനമായും വാങ്ങുക.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജി അദ്ധ്യക്ഷനായ സമിതിയാണ് പർച്ചേസിന് തീരുമാനമെടുത്തത്.


കേരളാ പോലീസിന് നൂതനമായ ആയുധങ്ങൾ ലഭ്യമാക്കുന്നതിനായി നൂറ് എ.കെ-203 തോക്കുകൾ വാങ്ങാനാണ് പോലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്തത്. 


1.30കോടി അനുവദിക്കാനും ശുപാർശ ചെയ്തു. ഇത് പരിഗണിച്ച് സർക്കാർ 1.30കോടി ചെലവിട്ട് 100 എകെ 203 തോക്കുകൾ വാങ്ങാൻ അനുമതി നൽകി.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.


ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ തോക്കുകൾ വാങ്ങുന്നത്. കേരളാ പോലീസിന് ഈ തോക്കുകൾ പ്രയോഗിക്കേണ്ട ആവശ്യം വരുന്നില്ലെങ്കിലും വിവിധ യൂണിഫോം സേനകളെ പരിശീലിപ്പിക്കാനും കലാപം നേരിടാനുമടക്കം ഇതുപകരിക്കും.


 250 തോക്കുകൾ വാങ്ങുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ നൂറെണ്ണം മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

പൂർണമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച എകെ 203 തോക്കുകളായിരിക്കും പോലീസ് വാങ്ങുക. കേരള പൊലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കുള്ള പഴയ തോക്കുകൾ മാറ്റിയാണ് കൂടുതൽ കൃത്യതയുള്ള ആയുധങ്ങൾ വാങ്ങുന്നത്.

എകെ 203 തോക്കുകൾ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായി കേരള പൊലീസ് മാറുകയാണ്.

ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന ഒരു കമ്പനി മാത്രമാണ് ഇന്ത്യയിൽ തോക്ക് നിർമ്മിക്കുന്നത്. മിനിട്ടിൽ 700 റൗണ്ട് വെടിയുണ്ടകൾ പായിക്കാം.

ഒരു മാഗസിനിൽ ഒരേസമയം 30 ബുള്ളറ്റ് നിറയ്ക്കാം. തൂക്കവും വലിപ്പവും കുറവായതിനാൽ കൈകാര്യവും എളുപ്പം.


വെടിയുണ്ടകൾക്ക് 39 മില്ലീമിറ്റർ നീളവും 7.62 എം.എം വ്യാസവുമുണ്ടാകും. എ.കെ- 203 വ്യാപകമാകുന്നതോടെ പഴയതലമുറയിലെ ഇൻസാസ് റൈഫിളുകൾ ഉപേക്ഷിക്കും.


നിലവിൽ കേരള പൊലീസിന്റെ കൈവശം എകെ 47, ഇൻസാസ്, ജർമ്മൻ കമ്പനിയായ ഹൈക്കർ ആൻഡ് കോഷിന്റെ എംപി 5 എന്നീ തോക്കുകളാണുള്ളത്. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളുമുണ്ട്.

ഇന്ത്യയിൽ നിലവിൽ സൈന്യം മാത്രമാണ് എകെ 203 തോക്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ സൈന്യത്തിന്റെ കൈവശം ഒരു ലക്ഷത്തോളം തോക്കുകളാണുള്ളത്.


ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത്. മികച്ച കൃത്യത, കൈകാര്യം ചെയ്യാന്‍ എളുപ്പം, ഭാരക്കുറവ് തുടങ്ങിയവയാണ് എകെ 203 റൈഫിളിന്റെ സവിശേഷത. 


ലോഡ് ചെയ്ത മാഗസിനില്ലാതെ ഏകദേശം നാല് കിലോ ആണ് ഭാരം. ഒരു മിനിറ്റില്‍ തുടർച്ചയായി 700 റൗണ്ടുകള്‍ വരെ വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന എകെ-203 റൈഫിളുകള്‍ക്ക് 800 മീറ്റര്‍ ദൂരത്ത് വരെയുള്ള ലക്ഷ്യങ്ങളിലേക്ക് കൃത്യമായി ആക്രമിക്കാനാകും.

മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതികളുടെ ഭാഗമായി ആറുലക്ഷത്തോളം റൈഫിളുകള്‍ നിര്‍മിക്കുന്നതിന് 2021 നവംബറിലാണ് 5,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്

Advertisment