തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയും. പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
സർക്കാരിന് ഡിജിപി റിപ്പോർട്ട് കൈമാറിയപ്പോൾ വിയോജന കുറിപ്പ് സമർപ്പിച്ചിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എഡിജിപിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വരും.
പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്ന് ഡിജിപി ശുപാർശ നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയിരിക്കുന്നത്.
എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെയും പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.