കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയാകുമ്പോള്‍ അതീവ ദുഖത്തിലാണു കേരളത്തിലെ വിശ്വാസികള്‍.. ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയാകുമ്പോള്‍ കേരളം ഓര്‍മ്മിക്കുന്നത് ഒരു ഫോണ്‍കോളാണ്.
രണ്ടു വര്‍ഷം മുന്‍പു കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന്റെ മുത്തശിയോടും കുടുംബത്തോടും മാര്‍പാപ്പാ നടത്തിയ വീഡിയോ കോള്‍ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഗോള കത്തോലിക്കാ സഭയുടെ തലവനായിരിക്കുമ്പോഴും ലാളിത്യം നിറഞ്ഞ ജീവിതമാണു തന്റേതെന്നു തെളിയിക്കുന്നതായിരുന്നു ആ ഫോണ്‍വിളി.
2023ലായിരുന്നു മാര്‍പാപ്പ കര്‍ദിനാള്‍ കൂവക്കാടിന്റെ കുടുംബത്തെ വീഡിയോ കോള്‍ വിളിച്ചത്. അന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്രയാത്രകളുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നു.
കര്‍ദിനാള്‍ കൂവക്കാടിന് ഏറെ പ്രിയപ്പെട്ടയാളാണു മുത്തശി ശോശാമ്മ ആന്റണി(96). കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണു ശോശാമ്മ.
2023ല്‍ ശോശാമ്മയുടെ ജന്മദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിഡിയോ കോളിലൂടെ ശോശാമ്മയ്ക്ക് ആശംസകള്‍ നേരാനായിരുന്നു വളിച്ചത്.
സുപ്രഭാതം എന്നര്‍ഥം വരുന്ന 'ബൊഞ്ചോര്‍ണോ.' എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അഭിസംബോധന ചെയ്താണു മാര്‍പാപ്പ സംസാരിച്ചു തുടങ്ങിയത്.
വീഡിയോ കോള്‍ 4 മിനിറ്റു നീണ്ടു. മാര്‍പാപ്പ മുത്തശിയെ അനുഗ്രഹിക്കുകയും പിന്നീട് മുത്തശിയെ കൈവീശികാണിക്കുകയും ചെയ്യുന്നുണ്ട്. മറ്റു കുടുംബാങ്ങളെ പരിചയപ്പെടുകയും ചെയ്താണു കോള്‍ അവസാനിപ്പിക്കുന്നത്.
മുത്തശിയുടെ പ്രിയപ്പെട്ട 'ലിജിമോന്‍' നല്‍കിയ ഏറ്റവും വലിയ സമ്മാനമായിരുന്നു അന്നത്തെ മാര്‍പാപ്പയുടെ വിഡിയോകോള്‍. അന്നു വീഡിയോ കോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലാവുകയും ചെയ്തിരുന്നു.
മാതാപിതാക്കളുടെ 50 ാം വിവാഹവാര്‍ഷികവേളയില്‍ 2022ല്‍ ഇരുവരെയും കര്‍ദിനാള്‍ കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. മാര്‍പാപ്പയെ കാണാനുള്ള അനുമതി അന്നു മുന്‍കൂട്ടി വാങ്ങിയിരുന്നില്ല. വത്തിക്കാനും റോമും സന്ദര്‍ശിക്കാനായിരുന്നു ഇരുവരുടെയും പോക്ക്.
എന്നാല്‍, കര്‍ദിനാള്‍ കൂവക്കാടിന്റെ മാതാപിതാക്കള്‍ വത്തിക്കാനില്‍ എത്തിയെന്നറിഞ്ഞ മാര്‍പാപ്പ ഇരുവര്‍ക്കും തന്നെ നേരിട്ടു കാണാനുള്ള സൗകര്യമുണ്ടാക്കി. കൊന്ത സമ്മാനമായി നല്‍കിയാണ് അന്നു മടക്കിയയച്ചത്.