ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം അനിൽ കുമാർ എന്നിവരാണ് സുധാകരന്റെ പരാമർശം ഔദ്യോഗികമായി തള്ളി രംഗത്ത് വന്നത്. എന്നാൽ പറഞ്ഞതിൽ നിന്നും അണുവിട മാറാൻ സുധാകരൻ തയ്യാറായിട്ടില്ല.
അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രസംഗത്തിനിടെ വന്ന നാക്ക് പിഴയാണോ ഇതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യം ചിരിച്ച് കൊണ്ട് അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. എന്തിനാണ് നിലവിൽ സുധാകരൻ ഇത്തരമൊരു പരാമർശം പൊതുവേദിയിൽ നടത്തിയതെന്ന അമ്പരപ്പിലാണ് സി.പി.എം ഉള്ളത്.
വിഷയത്തിൽ സി.പി.എം സമ്പൂർണ്ണ ്രപതിരോധത്തിലാണുള്ളത്. ജനാധിപത്യ സംരക്ഷണം പാർട്ടി അജൻഡയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സി.പി.എമ്മിന് പരാമർശം കനത്ത തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന നടപടി പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ നൽകുന്ന സന്ദേശം.
കാലങ്ങളായി ഇക്കാര്യം നടക്കുന്നുവെന്ന സന്ദേശമാണോ അദ്ദേഹം പുറത്തു വിടാൻ ശ്രമിക്കുന്നതെന്നും ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. സി.പി.എമ്മിന് എതിരായി ഉദ്യോഗസ്ഥർ വോട്ട് ചെയ്താൽ അത് പാർട്ടിക്ക് തിരിച്ചറിയാനാവുമെന്ന താക്കീത് നൽകിയതാണോയെന്നും കരുതപ്പെടുന്നു. പിണറായി സർക്കാരിനോട് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത എതിർപ്പുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പോസ്റ്റൽ ബാലറ്റിൽ പ്രതിഫലിക്കുമോയെന്ന ആശങ്ക ദൂരികരിക്കാനുള്ള സി.പി.എം ശ്രമമാണ് ഇതിന് പിന്നിലെന്നും വാദമുണ്ട്.
ഇതിനിടെ പരാമർശത്തെ തുടർന്ന് സുധാകരന്റെ മൊഴിയെടുക്കൽ തഹസിൽദാസരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ലഭിച്ച മൊഴിയടക്കമുള്ള വിവരങ്ങൾ ആലപ്പുഴ ജില്ലാ കളക്ടർക്ക് കൈമാറും.
വിഷയത്തിൽ അന്വേഷണം വേണമോയെന്ന കാര്യവും കളക്ടർ തീരുമാനിക്കും. നിലവിലെ പരാമർശത്തിൽ സി.പി.എം അംഗമെന്ന നിലയിൽ പാർട്ടി സുധാകരനോട് വിശദീകരണം ആരാഞ്ഞേക്കുമെന്നും കരുതപ്പെടുന്നു. നിലവിൽ പാർട്ടി സംസ്ഥാന നേതൃതവം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.