/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
തിരുവനന്തപുരം:അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ കേരളം ചരിത്രം കുറിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനവും ലോകത്തെ രണ്ടാമത്തെ പ്രദേശവുമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം 2021-ൽ ജനസംഖ്യയുടെ 0.7% മാത്രമാണ് കേരളത്തിൽ ദരിദ്രരായി ഉണ്ടായിരുന്നത്. ഈ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ ഊന്നൽ നൽകിയത്.
എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുക എന്നത്.
ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കേരളത്തിൽ കണ്ടെത്തിയത്.
ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കിയത്.
കണ്ടെത്തിയ ഓരോ കുടുംബത്തിനും ഈ മേഖലകളിൽ ആവശ്യമായ സഹായവും സേവനവും ഉറപ്പാക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ സർക്കാർ സഹായവും വിവിധ പദ്ധതികളിലൂടെ സംയോജിപ്പിച്ചും പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ചുമാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പ്രക്രിയയും പൂർത്തിയായി വരികയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി.