കോഴിക്കോട്: വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് 200 ശതമാനത്തിലേറെ വര്‍ധിപ്പിച്ചതോടെ പ്രതിസന്ധിയിലായി പ്രവാസികൾ. ഗള്‍ഫില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് വന്‍മാറ്റമുണ്ടായത്.
ഗള്‍ഫില്‍ സ്‌കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെയാണ് വിമാനക്കമ്പനികളുടെ ക്രൂരനടപടി. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയില്‍ താഴെയായിരുന്നത് നിലവില്‍ 41,864 രൂപയായാണ് വര്‍ധിച്ചത്. കൊച്ചിയിലേക്ക് 38,684 രൂപയും തിരുവനന്തപുരത്തേക്ക് 39,847 രൂപയും കണ്ണൂരിലേക്ക് 44,586 രൂപയുമാക്കി.
അബുദാബിയില്‍നിന്ന് 10,650 രൂപ ഉണ്ടായിരുന്നത് കോഴിക്കോട്ടേക്ക് 32,535 രൂപയും കൊച്ചിയിലേക്ക് 30,065 രൂപയുമാക്കി കൂട്ടി. തിരുവനന്തപുരത്തേക്ക് എത്തണമെങ്കില്‍ 28,091 രൂപയും കണ്ണൂരിലേക്ക് 34,805 രൂപയും കൊടുക്കണം.
ദുബായില്‍നിന്നുള്ള ടിക്കറ്റ് നിരക്കിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. 12,000 രൂപയുണ്ടായിരുന്നത് 29,600 മുതല്‍ 30,880 രൂപവരെയാണ് ഉയര്‍ത്തിയത്. ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 8,000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 30,000 മുതല്‍ 34,100 വരെ നല്‍കണം.
അവധിക്കാലം തീര്‍ന്ന് പ്രവാസികള്‍ തിരിച്ചുപോകാനിരിക്കുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും സാധാരണനിലയില്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്താറുണ്ട്.