തിരുവനന്തപുരം: വെള്ളറട പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ 48കാരിയായ പ്രിയംവദയെ അയല്‍വാസി കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രിയംവദയെ കൊലപ്പെടുത്തിയതിന്റെ പ്രധാന കാരണം മാല മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വിനോദുമായി നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
വിനോദ് ആദ്യം നല്‍കിയ മൊഴിയില്‍, പ്രിയംവദയുമായി സാമ്പത്തിക ഇടപാടും ബന്ധവുമുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം കൈക്കലാക്കിയ മൂന്നു പവന്റെ മാല ഒരു സുഹൃത്തിനൊപ്പം കൊണ്ടുപോയി ഉദയന്‍കുളങ്ങരയിലെ ധനകാര്യ സ്ഥാപനത്തില്‍ ഒന്നര ലക്ഷം രൂപയ്ക്ക് പണയംവെച്ചതായും ഈ പണം ഉപയോഗിച്ച് കടം വീട്ടിയതായും പൊലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനം മാല സ്റ്റേഷനില്‍ ഹാജരാക്കി.
വിനോദും പ്രിയംവദയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വെള്ളറട സിഐ വി പ്രസാദ് വ്യക്തമാക്കി.
ഇവര്‍ തമ്മില്‍ ഫോണ്‍ വിളിച്ചിരുന്നതായും മറ്റേതെങ്കിലും ബന്ധം ഉണ്ടായിരുന്നുവെന്നതായും രേഖകളില്ല. അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടിയാണ് വിനോദ് ഇത്തരത്തിലുള്ള മൊഴികള്‍ നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്.
കൊല്ലപ്പെട്ട പ്രിയംവദയുടെ മൂക്കുത്തിയും മാലയും കാണാനില്ലെന്ന് മക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൂക്കുത്തി ദേഹത്തുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പ്രിയംവദ പുറത്തുപോകുമ്പോള്‍ പതിവായി ഉപയോഗിച്ചിരുന്ന ബാഗും ചെരുപ്പും പ്രതി വിനോദ് കൊലപാതകത്തിന് ശേഷം കത്തിച്ചു. പ്രിയംവദ സ്ഥലംവിട്ട് പോയെന്ന് വരുത്തിത്തീര്ക്കാനായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.