പി.എസ്.സിയിൽ അപേക്ഷിക്കാൻ 4വയസ് കൂട്ടിയതോടെ പെൻഷൻ പ്രായവും കൂട്ടാൻ വഴിയൊരുങ്ങി. നിലവിൽ 56എന്ന വിരമിക്കൽ പ്രായം 60ആവും. കോടിക്കണക്കിന് രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ നീട്ടിവയ്ക്കുന്നതിലൂടെ സർക്കാരിന് ആശ്വാസം. യുവാക്കളുടെ പ്രതിഷേധം ശമിപ്പിക്കാൻ ആദ്യം പ്രഖ്യാപിച്ചത് അപേക്ഷാ പ്രായം ഉയർത്തൽ. കേരളത്തിൽ വളഞ്ഞവഴിയിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ഇങ്ങനെ

New Update
pinarai vijayan psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാലു വയസ് കൂട്ടി 40 ആക്കിയതോടെ പെൻഷൻ പ്രായം വളഞ്ഞവഴിയിൽ വർദ്ധിപ്പിക്കാൻ അവസരമായി.

Advertisment

പൊതുവിഭാഗക്കാർക്ക് 40, ഒ.ബി.സിക്ക് 43, പട്ടിക വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെയാണ് അപേക്ഷിക്കാനുള്ള ഉയ‌ർന്ന പ്രായം. ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥർക്കും കോളടിച്ച തീരുമാനമാണിത്.


അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 4വയസ് കൂട്ടിയതോടെ വിരമിക്കൽ പ്രായവും 4വർഷം കൂട്ടാൻ സർക്കാരിന് ഇനി കഴിയും.


വിവിധ മാസങ്ങളിൽ ജീവനക്കാ‌ർ വിരമിക്കുന്ന രീതിയായിരുന്നു മുൻപ്. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ, വിരമിക്കൽ മാർച്ചിലേക്ക് ഏകീകരിച്ചു.

പിന്നാലെ 2012ൽ ഉമ്മൻചാണ്ടി സർക്കാർ പെൻഷൻ പ്രായം 56ആക്കുകയും അപേക്ഷിക്കാനുള്ള പ്രായപരിധി 36ആക്കുകയും ചെയ്തു.

പങ്കാളിത്ത പെൻഷൻ നിലവിൽ വന്നതോടെ 2013 ഏപ്രിൽ 1ന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർദ്ധിപ്പിച്ചു. ഇപ്പോൾ വിരമിക്കൽ പ്രായം 4വ‌ർഷം കൂട്ടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.


സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്താനുള്ള ആലോചനകൾ അണിയറയിൽ സജീവമാണ്.


നിലവിൽ 56 വയസ്സിൽ ജീവനക്കാർ വിരമിക്കുമ്പോൾ നൽകേണ്ടി വരുന്ന കോടിക്കണക്കിന് രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ കുറച്ചു വർഷത്തേക്ക് കൂടി നീട്ടിവെക്കുന്നത് വഴി ഖജനാവിന് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

പെൻഷൻ പ്രായം വർദ്ധിപ്പിക്കുമ്പോൾ യുവാക്കൾക്കുണ്ടാകുന്ന തൊഴിൽ അവസര നഷ്ടം എന്ന പരാതി പരിഹരിക്കാനാണ് അപേക്ഷാ പ്രായപരിധി ഇപ്പോൾ 40 ആയി ഉയർത്തിയിരിക്കുന്നത്.

psc

കേരളം, തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനാൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നത് പരിഗണിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശം.

60 വയസ്സിനു മുകളിലേക്ക് വിരമിക്കൽ പ്രായം വർധിപ്പിച്ചാൽ ഇവരെ തൊഴിൽസേനയുടെ ഭാഗമായി നിർത്താനാകും. ഘട്ടം ഘട്ടമായുള്ള വിരമിക്കൽ രീതി, സൗകര്യപ്രദമായ തൊഴിൽ ക്രമീകരണങ്ങൾ, റീ–സ്കില്ലിങ് തുടങ്ങിയ പ്രായമായവർക്കായി പരിഗണിക്കണമെന്നാണ് ആർ.ബി.ഐ നിർദേശം.

രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ വിരമിക്കൽ പ്രായം 58-ൽ നിന്നും അറുപതാക്കാൻ നീക്കമുണ്ടായെങ്കിലും എതിർപ്പുയർന്നതിനാൽ വേണ്ടെന്നുവച്ചിരുന്നു.

Advertisment