ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ വീട്ടിലുണ്ടോ? അവ ബിനാലെ പ്രദര്‍ശനമാക്കാം; കൊച്ചി മുസിരിസ് ബിനാലെയിൽ പൊതുജനങ്ങള്‍ക്കും ഭാഗമാകാം

New Update
KMB 2025

കൊച്ചി: ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവ ലോക പ്രശസ്തമായ കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിന്‍റെ പ്രദര്‍ശനത്തിലുള്‍പ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അസുലഭ അവസരം. ബിനാലെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ(കെബിഎഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

ക്ലോക്ക്, കസേര, സൈക്കിള്‍, കളിപ്പാട്ടം, കമ്മലുകള്‍, ഇസ്തിരിപ്പെട്ടി, കണ്ണാടി, ഫാന്‍, ഫോണ്‍, പ്രതിമ, മേശ, ക്യാമറ, റേഡിയോ, ടി.വി, ചെരുപ്പ്, വിളക്ക്, തുടങ്ങി എന്ത്  ഗൃഹോപകരണങ്ങളായാലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ചെറിയ കേടുപാടുള്ള വസ്തുക്കളാണെങ്കില്‍ പരിമിതമായ തോതില്‍ സൗജന്യമായി അവ നന്നാക്കി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതിനു ശേഷം തിരികെ നല്‍കും.

കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ കബ്രാള്‍ യാര്‍ഡില്‍ ഒരുക്കിയ പവലിയന്‍ പ്രതിഷ്ഠാപനത്തില്‍ അഞ്ഞൂറിലധികം സാരികള്‍ ഉപയോഗിച്ചായിരുന്നു മേല്‍ത്തട്ട് മറച്ചിരുന്നത്. ഇതെല്ലാം പശ്ചിമകൊച്ചി ഭാഗത്തുള്ള വീടുകളില്‍ നിന്നായിരുന്നു ശേഖരിച്ചത്.

പ്രദര്‍ശനത്തിന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമുളളവര്‍ 7511151906 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കെബിഎഫ് അറിയിച്ചു.

പ്രശസ്ത സമകാലീന കലാകാരനായ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെ ആറാം ലക്കം ഡിസംബര്‍ പന്ത്രണ്ടിന് ആരംഭിച്ച് 110 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ പ്രമേയം.

Advertisment
Advertisment