തിരുവനന്തപുരം : യു.ഡി.എഫിലേക്ക് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ഈർജ്ജിതമാക്കി നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
ഇന്ന് പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം പ്രതിപക്ഷനേതാവ് വി. ഡി സതീശനെ നേരിട്ട് കാണാനും ശ്രമം തുടങ്ങി. ഇതിന് പുറമേ മുന്നണിയിലെ കക്ഷി നേതാക്കളെയും പ്രത്യേകമായി കണ്ട് ആശയവിനിമയം നടത്താനും നീക്കമുണ്ട്
ഇന്ന് പാണക്കാട്ടെത്തുന്ന അൻവർ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. തന്റെ യു.ഡി.എഫ് പ്രവേശമടക്കമുള്ള കാര്യം കൂടിക്കാഴ്ച്ചയിൽ അൻവർ ഉന്നയിക്കും.
പിന്നിട് പ്രതിപക്ഷ നേതാവടക്കമുള്ള മറ്റ് കക്ഷിനേതാക്കളുമായും യു.ഡിഎഫ് കൺവീനർ എം.എം ഹസനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷമാവും മുന്നണി പ്രവേശനത്തിനുള്ള കത്ത് ഔദ്യോഗികമായി അദ്ദേഹം നൽകുക.
മുമ്പ് കോൺഗ്രസിലുണ്ടായിരുന്ന കാലത്ത് കടുത്ത ഐ ഗ്രൂപ്പുകാരനായിരുന്നു അൻവർ. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല എന്നിവരുമായി അന്ന് ഏറെ അടുപ്പമുണ്ടായിരുന്നു
ലീഗ് അടക്കമുള്ള കക്ഷി നേതാക്കളുമായി നടക്കുന്ന ആശയവിനിമയത്തിൽ സി.പി.എമ്മിൽ നിന്നും താൻ തെറ്റിപ്പിരിഞ്ഞതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കും.
തന്നെ പറ്റി എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കിൽ അത് തിരുത്തി കാര്യങ്ങൾ വ്യക്തമാക്കാനാവും അൻവറിന്റെ ശ്രമം.
മുമ്പ് പി.സി ജോർജ്ജിനെ മുന്നണിയിലെടുത്ത ശേഷമുണ്ടായ അനുഭവങ്ങൾ യു.ഡി.എഫിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ തന്റെ ശൈലി സംബന്ധിച്ച കാര്യങ്ങളും അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും.
സി.പി.എം സ്വതന്ത്രനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അൻവറിന്റെ നിലപാട് മാറ്റം ഇടത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരിക്കെ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ രൂക്ഷ വിമർശനം നടത്തിയ അൻവർ മലപ്പുറം എസ്.പി സുജിത് ദാസിന്റെ ഫോൺ കോളടക്കമുള്ള ശബ്ദരേഖകൾ പുറത്ത് വിട്ടിരുന്നു
യു.ഡി.എഫ് അധികാരത്തിൽ വരണം: പിവി അൻവർ
യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും തന്നെ മുന്നണിയിൽ ഉൾപ്പെടുത്തണമോയെന്ന് മുന്നണിയിലെ നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും രാവിലെ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിൽ തനിക്ക് ഒരു സ്ഥാനവും വേണ്ട. ഒരു പ്രവർത്തകനെന്ന നിലയിൽ അംഗീകരിച്ചാൽ മതി.
അവരുടെ കുടെ മരിച്ച് നിൽക്കും. വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തും. തന്റെ പോരാട്ടത്തിന് യു.ഡി.എഫ് പിന്തുണ നൽകണം. സിപിഎം മുൻ നേതാക്കൾ തന്റെ ഒപ്പം വരുമെന്ന് പറഞ്ഞപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തത്.
യു.ഡി.ഫിനെ ശക്തിപെടുത്താൻ പുറത്ത് ആളുകൾ ഉണ്ട്. ആർ.എസ്.എസ്-സി.പി.എം നെക്‌സസ് കേരളത്തിലുണ്ട്. ഇവർ ന്യൂനപക്ഷങ്ങളെ പറ്റിക്കുകയാണ്. അജിത് കുമാർ ആർ.എസ്.എസുമായി ഇടപെട്ടത് ഡൽഹിയിൽ വെച്ചാണ്
തൊഴിലാളി സംഘടനകളെ തകർത്ത പിണറായി സി.പി.എമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. ഫോറസ്റ്റ് മാഫിയയുടെ തലവനായ വനം മന്ത്രി രാജി വെക്കുന്നതാണ് നല്ലത്.
വനമേഖലയിലെ ജനങ്ങൾക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥർ കട്ടെടുക്കുകയാണ്. വന ഭേദഗതി നിയമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയില്ല.
കേരള കോൺഗ്രസടക്കം പ്രതികരിച്ചില്ല. എൽ.ഡി.എഫിൽ നിൽക്കുന്ന സമയത്ത് തന്നെ താൻ നിയമ പോരാട്ടം തുടങ്ങിയതാണെന്നും അൻവർ വ്യക്തമാക്കി.