നിലമ്പൂരില്‍ കിംഗ് മേക്കറാവാന്‍ പി.വി അന്‍വര്‍. രണ്ടു വട്ടം ഒപ്പമുണ്ടായിരുന്ന പി.വി.അന്‍വര്‍ ശത്രുവായി എതിര്‍ചേരിയില്‍. കാലുവാരലും കൊഴിഞ്ഞുപോക്കും പ്രതീക്ഷിച്ച് സി.പി.എം. അന്‍വറിനെ ഒപ്പംനിര്‍ത്തി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ്. അടിപൊട്ടുന്നത് ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കരുതലോടെ. സര്‍ക്കാരിനും സി.പി.എമ്മിനും വാട്ടര്‍ലൂ ആയി നിലമ്പൂര്‍

മണ്ഡലം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമായി യുഡിഎഫ് കരുതുന്നു. അതിനാൽ സ്ഥാനാർത്ഥി നിർണയം അവിടെ നിർണായകമായിരിക്കും.

New Update
pv anwar

തിരുവനന്തപുരം: നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് കേരളം വീണ്ടും വാശിയേറിയ ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പി.വി. അൻവർ രാജിവച്ച ഒഴിവിൽ നിലമ്പൂരിൽ മേയ് മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

Advertisment

മേയ് അഞ്ചിന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. തീയതിയിൽ ഉടൻ തീരുമാനമുണ്ടാവും. അവധിക്കാലമായതിനാൽ മേയ് മാസത്തിൽ തന്നെ ഉപതിരഞ്ഞെടുപ്പിനാണ് സാദ്ധ്യത.


ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.


congress

കോൺഗ്രസിൽ നിന്ന്  വി എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ  സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ നിർണായക ഘടകം പി.വി.അൻവർ ആയിരിക്കുമെന്നതിൽ തർക്കമില്ല. സുപ്രധാന തിരഞ്ഞെടുപ്പുകൾക്ക് മുൻപ് എൽ.ഡി.എഫിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാനാണ് അൻവറിന്റെ ലക്ഷ്യം. പിവി അൻവർ ഒപ്പമുള്ളത് യുഡിഎഫിന് ആശ്വാസമാണ്.

2 വട്ടം മണ്ഡലം നിലനിർത്തിയത് എൽ.ഡി.എഫിന് ആശ്വാസം. അത് അൻവറിനെ ഒപ്പം നിർത്തിയായിരുന്നു. ഇപ്പോൾ അൻവറില്ലാത്തത് എങ്ങനെ ബാധിക്കുമെന്നതാണ് ആകാംക്ഷ.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അടുത്ത മണിക്കൂറിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ഡലം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമായി യുഡിഎഫ് കരുതുന്നു. അതിനാൽ സ്ഥാനാർത്ഥി നിർണയം അവിടെ നിർണായകമായിരിക്കും.


നിലമ്പൂരിൽ കളമൊരുങ്ങുക മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ്.  കെ.കുഞ്ഞാലി, ആര്യാടൻ മുഹമ്മദ്, എം.പി.ഗംഗാധരൻ, ടി.കെ.ഹംസ തുടങ്ങി തലയെടുപ്പുള്ള നേതാക്കളെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയച്ച ചരിത്രം നിലമ്പൂരിനുണ്ട്.


ഒരു സിറ്റിങ് എംഎൽഎ വെടിയേറ്റു മരിച്ച അപൂർവ ചരിത്രവും നിലമ്പൂരിനുണ്ട്. 1969ൽ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. മലപ്പുറം ജില്ല നിലവിൽ വരുന്നതിനു മുൻപേയുള്ള മണ്ഡലമാണ് നിലമ്പൂർ.

1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ചാണു നിലമ്പൂർ രൂപീകരിച്ചത്. കെ.കുഞ്ഞാലിയാണ് ആദ്യ എംഎൽഎ. 1967ൽ കുഞ്ഞാലി വിജയം ആവർത്തിച്ചു. രണ്ടുതവണയും തോൽപിച്ചത് ആര്യാടൻ മുഹമ്മദിനെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്ന് 1970ൽ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്.

pv anwar 3

അന്ന് സഹതാപ തരംഗം സിപിഎമ്മിനെ തുണച്ചില്ല. കോൺഗ്രസിന്റെ എം.പി.ഗംഗാധരൻ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോൽപിച്ച് മണ്ഡലത്തിലെ കോൺഗ്രസിന്റെ കന്നിവിജയം സ്വന്തമാക്കി. 1977ൽ ആണ് ആര്യാടൻ ആദ്യമായി നിലമ്പൂരിൽ ജയിച്ചത്.


1980ൽ ആയിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സി.ഹരിദാസ് ആര്യാടൻ മുഹമ്മദിനു വേണ്ടി എംഎൽഎ സ്ഥാനം രാജിവച്ചു. കോൺഗ്രസ് (യു) നേതാവായിരുന്ന സി.ഹരിദാസ് തോൽപിച്ചത് അന്നു കോൺഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഎം നേതാവ് ടി.കെ.ഹംസയെ.


 കുഞ്ഞാലി വധക്കേസിന്റെ സൂത്രധാരനായി സിപിഎം ആരോപിച്ച ആര്യാടൻ മുഹമ്മദ് ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) ടിക്കറ്റിലാണ് 80ലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് കോൺഗ്രസ് (ഐ)യിലെ എം.ആർ.ചന്ദ്രനെ തോൽപിച്ചത്.

1982ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്മേൽ മറിഞ്ഞിരുന്നു. ടി.കെ.ഹംസ ഇടതുപക്ഷ സ്വതന്ത്രനായും ആര്യാടൻ മുഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായും ഗോദയിലിറങ്ങി. കടുത്ത പോരാട്ടത്തിൽ ടി.കെ.ഹംസ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു.

1987ൽ ദേവദാസ് പൊറ്റക്കാടിനെ തോൽപിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ അദ്ദേഹം വിജയം തുടർന്നു.

2016ൽ മത്സരരംഗത്തുനിന്നു മാറി മകൻ ഷൗക്കത്തിനെ രംഗത്തിറക്കി. ഇടതു സ്വതന്ത്രനായെത്തിയ അൻവർ കോൺഗ്രസിനെ തറപറ്റിച്ച് 2വട്ടം മണ്ഡലം കൈപ്പിടിയിലാക്കുകയായിരുന്നു. 


പൊതുവേ യുഡിഎഫ് മണ്ഡലമായാണ് നിലമ്പൂരിനെ വിലയിരുത്തുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു തവണയും ഇടതു സ്വതന്ത്രൻ പി.വി.അൻവർ വിജയിച്ചു കയറി. ആ അൻവർ ഇത്തവണ എൽഡിഎഫിന്റെ മുഖ്യശത്രുവാണ്. ഡിസിസി പ്രസിഡന്റ്  വി.എസ്.ജോയിക്കാണ്തന്റെ പിന്തുണയെന്ന് അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.


m swaraj puthuppally.

മത്സരിക്കാൻ തയ്യാറായി ആര്യാടൻ ഷൗക്കത്തും രംഗത്തുള്ളതിനാൽ കരുതലോടെയായിരിക്കും സ്ഥാനാർത്ഥി നിർണയം.

ഇത്തവണ സി.പി.എം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് സാദ്ധ്യതയേറെ. സ്വരാജ് അവിടെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മാട്ടുമ്മൽ സലിം, വി.എം. ഷൗക്കത്ത്, ഷൊറോണ റോയ് എന്നിവരുടെ പേരുകളും കേൾക്കുന്നു.