/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
കോട്ടയം: എം.എല്‍.എ സ്ഥാനത്തു നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യമെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്ന് കെ.പി.സി.സി. നേതൃത്വം.
കോണ്‍ഗ്രസില്‍ നിന്നു പുറത്തുവരുന്ന വിരങ്ങള്‍ പ്രകാരം ഇന്നു വൈകിട്ടോടെ രാഹുലിന്റെ രാജിപ്രഖ്യാപനം ഉണ്ടാകും.രാജിക്കാര്യം കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു.
തുടക്കം മുതല്‍ രാജി എന്ന ആവശ്യത്തില്‍ ഉറച്ചു നല്‍ക്കുകയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സതീശന്റെ ഇടപെടലായിരുന്നു വിവാദങ്ങള്‍ പുറത്തു വന്ന് 24 മണിക്കൂറിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവെക്കാന്‍ കാരണം.
ഇതേ നിലപാട് എം.എല്‍.എ സ്ഥാനവും രാഹുല്‍ രാജിവെക്കണമെന്ന ആവശ്യത്തിലും സതീശന്‍ തുടര്‍ന്നു. പിന്നാലെ രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും ഷാനിമോള്‍ ഉസ്മാനും രാജി എന്ന ആവശ്യം അനിവാര്യമെന്ന നിലപാട് എടുത്തതോടെയാണു രാഹുലിന്റെ രാജിക്കു കളമൊരുങ്ങുന്നത്.
തുടക്കത്തില്‍ രാഹുലിനെ പിന്തുണച്ചിരുന്ന കെ.മുരളീധരനും ഇപ്പോള്‍ നിലപാട് മയപ്പെടുത്തി രാജി ആവശ്യത്തിലേക്ക് എത്തിയിട്ടുണ്ട്. ഷാഫി പറമ്പില്‍, ജെബി മേത്തര്‍ എം.പി തുടങ്ങിയവരാണ് ഇപ്പോള്‍ രാഹുലിനുവേണ്ടി ഇപ്പോള്‍ പ്രതിരോധം തീര്‍ത്തുനില്‍ക്കുന്നത്.
രാഹുലിന് താങ്ങായി നില്‍ക്കാന്‍പോലും പറ്റാത്ത വിധത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. അതിനാല്‍ത്തന്നെ രാഹുലിന് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാനുള്ള നീക്കം കോണ്‍ഗ്രസിലും ശക്തമല്ല.
രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് എന്തു തീരുമാനവും എടുക്കാമെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കൈക്കൊണ്ടപ്പോള്‍ ആരോപണ വിധേയന്‍ രാജിവെക്കണമെന്ന നിലപാടില്‍ വിഡി സതീശന്‍ ഉറച്ചു നിൽക്കുന്നു. പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു.
രാഹുല്‍ രാജിവെച്ചാല്‍ അത് കോണ്‍ഗ്രസിന്റെ പ്രതിഛായക്കേറ്റ കളങ്കം മായ്ക്കാനും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനും കഴിയും. ആരോപണങ്ങള്‍ പലത് ഉണ്ടായപ്പോഴും എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന കീഴ്‌വഴക്കമാണ് കോണ്‍ഗ്രസ് പൊളിച്ചെഴുതുക.
ഒരു എം.എല്‍.എ പോയലും അടുത്ത തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാവുന്ന മാതൃകാപരമായ നിലപാടാകുമിത്. ഇതോടൊപ്പം മുകേഷ് എം.എല്‍.എയുടെ രാജി ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധങ്ങള്‍ നടത്താനും കോണ്‍ഗ്രസിനു സധിക്കും.