/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
കോട്ടയം: സ്‌ക്രീന്‍ ഷോട്ടും വോയിസ് ക്ലിപ്പും സഹിതം പുറത്തുവന്നപ്പോള്‍ എല്ലാം വ്യാജ ആരോപണമെന്നാണു രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
നിരന്തര പീഡനം അനുഭവിച്ചു മാനസിക വിഭ്രാന്തിയുടെ വക്കില്‍കഴിഞ്ഞ പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുന്ന സമീപനമാണു രാഹുല്‍ സ്വീകരിച്ചത്.
അതിജീവിതയെ 'ഹു കെയേഴ്സ്' എന്ന് നേരിട്ട മാങ്കൂട്ടത്തില്‍ പിന്നീട് 'കോടതിയില്‍ കണ്ടോളാം' എന്ന നിലപാടെടുത്തു.
ഗര്‍ഭിണിയാകണമെന്നും അതു സാധ്യമായതോടെ ഗര്‍ഭഛിദ്രം നടത്തണമെന്നും നിര്‍ബന്ധിക്കുന്ന ചാറ്റും പെണ്‍കുട്ടിയുടെ മറുപടിയും ഒടുവില്‍ പുറത്തുവന്നു.
പെണ്‍കുട്ടിയെത്തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി, 'ഇതൊക്കെ തന്റെ അവകാശമാണ് 'എന്ന മറുപടിയാണ രാഹുല്‍ നല്‍കിയത്.
പീഡനത്തിനു പുറമെ അപഹസിക്കല്‍ കൂടി സഹിക്കാതെയാണ് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായത്.
പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും നിരന്തരമായി പീഡിപ്പിക്കുകയും ഒടുവില്‍ വഞ്ചിക്കുകയും ചെയ്‌തെന്നാണ് ഓഗസ്റ്റ് മാസത്തില്‍ വന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റുകളുടെയും ഉള്ളടക്കം.
നടി റിനിയും ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയും മുന്‍ എംപിയുടെ മകളും ഉള്‍പ്പെടെ രാഹുലിന്റെ സ്വഭാവദൂഷ്യത്തിനെതിരെ പ്രതികരിച്ചു. അപ്പോഴും പുച്ഛത്തോടെയുള്ള പരിഹാസമായിരുന്നു രാഹുലിന്റെ മറുപടി.
ഇപ്പോള്‍ അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു എന്നു കണ്ടെതോടെ രാഹുല്‍ ഒളിവിലാണ്. ഇതുവരെ എല്ലാം വ്യാജമെന്നു പറഞ്ഞിരുന്ന രാഹുല്‍ യുവതിയുമായി അടുപ്പമുണ്ടെന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സമ്മതിക്കുന്നു.
ഫെയ്‌സ് ബുക്ക് വഴി പരാതിക്കാരിയാണു താനുമായി സൗഹൃദം സ്ഥാപിച്ചത്. ഈ ബന്ധത്തിനിടയില്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഗര്‍ഭിണിയാക്കിയെന്നതു വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തതു ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. കുരുക്കു വീഴുമെന്നായപ്പോഴാണ് ഇത്രയെങ്കിലും സമ്മതിക്കാന്‍ രാഹുല്‍ തയാറായത്.
പുറത്തു വന്ന വോയിസ് ചാറ്റില്‍ രാഹുല്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നതും ഉള്‍പ്പടെ ഉള്ളത് രാഹുലിനു കുരുകും. കോടതിയില്‍ ഗര്‍ഭം തന്റേതല്ലെന്നു തെളിയിക്കാന്‍ രാഹുല്‍ പാടുപെടും. ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ രാഹുലിനെതിരെ ലഭിച്ചിട്ടുണ്ട്.
രാഹുലിനൊപ്പം ഗര്‍ഭഛിദ്രത്തിനു ഗുളിക എത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജോബി ജോസഫ് രണ്ടാം പ്രതിയാണ്.
ലൈംഗികപീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ബിഎന്‍എസ് 64 (2) (എഫ്), 64 (2) (എച്ച്), 64 (2) (എം), 89, 115 (2), 351 (3), 3 (5) വകുപ്പുകളും ഐടി നിയമത്തിലെ 66 (ഇ) അടക്കമുള്ള വകുപ്പുമാണു ചുമത്തിയിരിക്കുന്നത്.
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണു ഹര്‍ജി പരിഗണിക്കുക. ഹര്‍ജിക്കാരനെതിരെ നിരവധി തെളിവുകളുണ്ടെന്നും ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us