മുൻകൂർ ജാമ്യ ഹർജിയിലെ പരാമർശങ്ങൾ രാഹുലിന് കുരുക്ക്. പരിചയപ്പെടുന്ന ഘട്ടത്തിൽ തന്നെ യുവതി വിവാഹിതയാണ് എന്ന് അറിയാമായിരുന്നു എന്നു സമ്മതിച്ചു. ഇതുവരെ പുറത്ത് വന്ന ഫോൺ കോളുകളും ചാറ്റുകളും സത്യമാണെന്ന് സമ്മതിച്ചു. ഗർഭിണി ആയത് താൻ മൂലം അല്ലെങ്കിൽ എന്തിന് മരുന്ന് നൽകി. സ്കാൻ ചെയ്യാതെ മരുന്ന് നൽകിയത് ജീവന് ഭീഷണി. ഉഭയകക്ഷി സമ്മതം ഉണ്ടെന്ന് തെളിയിക്കാൻ ആവില്ല. ഗർഭിണി ആക്കാൻ പ്രതി മാത്രം എടുത്ത തീരുമാനം എന്നതിന് ചാറ്റ് തെളിവ്

New Update
rahul mankoottathil-3

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ രാഹുലിന് തന്നെ കുരുക്ക് ആയേക്കും.

Advertisment

മുൻകൂർ ജാമ്യാപേക്ഷയിൽ ലൈംഗിക ബന്ധം നടന്നതായി  പ്രതി തന്നെ സമ്മതിക്കുന്നു. താൻ പരിചയപ്പെടുന്ന ഘട്ടത്തിൽ തന്നെ അവൾ വിവാഹിതയാണ് എന്ന്  അറിയാമായിരുന്നു.


വിവാഹിതയാണ് എന്ന കാര്യം മറച്ച് വെച്ച് പെൺകുട്ടി പ്രതിയെ  വഞ്ചിച്ചു എന്ന പ്രചാരണം ഇനി മുതൽ നിലനിൽക്കില്ല.


തൻ്റെ ഫോൺ കോളുകൾ , ചാറ്റുകൾ എല്ലാം പെൺകുട്ടി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചു. ഇതോടെ ഇതുവരെ പുറത്ത് വന്ന ഫോൺ കോളുകൾ , ചാറ്റുകളും ഉള്ളതാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.

ഗർഭിണി ആയത് പ്രതി മൂലം അല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ പ്രതി എന്തിന് തൻ്റെ സുഹൃത്ത് മുഖാന്തിരം ഗർഭനിരോധന മരുന്ന് അതിജീവിതക്ക് മരുന്ന് എത്തിച്ച് നൽകി.

മരുന്ന് കഴിക്കുന്നത് എന്തിന് വീഡിയോ കോളിലൂടെ കണ്ടു ? മറ്റൊരാളുടെ ഗർഭം അലസിപ്പിക്കാനും 
ഭീഷണിപ്പെടുത്താനും  പ്രതിക്ക് എന്ത് കാര്യം ? ഈ ചോദ്യങ്ങൾക്ക് കോടതിയിൽ ഉത്തരം പറയേണ്ടി വരും.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ അബോർഷൻ ചെയ്യാനുള്ള  മരുന്ന് കൈവശപ്പെടുത്തുന്നത് കുറ്റകരമാണ്. മരുന്ന് നൽകിയ കടയുടമ പ്രതിയാവും. കടയുടെ ലൈസെൻസും നഷ്ടമാകും. പെൺകുട്ടിക്ക് ട്യൂബ് പ്രെഗനൻസി ആയിരുന്നു എന്ന്  ഇരിക്കട്ടെ.


സ്കാൻ ചെയ്യാതെ മരുന്ന് നൽകിയത് വഴി പരാതിക്കാരി കൊല്ലപ്പെടണം എന്ന ആഗ്രഹം പ്രതിക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തം.


കൂടാതെ ജീവന് ഭീഷണി ഉള്ള  മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നത് ബിഎൻഎസ് 123 പ്രകാരം 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ആണ്. പ്രതിയുടെ  സുഹൃത്ത് ഇതിൽ പങ്കാളിയായത് കൊണ്ട് അയാൾക്കും  ഈ സെക്ഷൻ ബാധകമാകും. 

നടന്നത് ഉഭയകക്ഷി  പ്രകാരം ഉള്ള ലൈംഗിക ബന്ധം ആണ് എന്നതാണ് പ്രതിയുടെ മറ്റൊരു വാദം. ആദ്യം നടന്ന ലൈംഗിക ബന്ധം ഉഭയകക്ഷി  പ്രകാരം ആണ് എന്ന് വാദത്തിന് വേണ്ടി സമ്മതിക്കുന്നു എന്നിരിക്കട്ടെ. പിന്നീട് തുടർച്ചയായി നടന്ന മറ്റ് മൂന്ന് ലൈംഗിക ബന്ധത്തിൽ സമ്മതം ഉറപ്പില്ല.

പെൺകുട്ടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു എന്ന് എഫ്. ഐ ആറിൽ ഉണ്ട്. അപ്പോൾ ബ്ലാക്ക്മെയിലിംഗ് നടന്നു എന്നത് വ്യക്തം. ആദ്യത്തെത് ഉഭയകക്ഷി പ്രകാരവും രണ്ടും, മൂന്നും , നാലും റേപ്പ്   നടന്നത് ബ്ലാക്ക് മെയിലിൽ കൂടി ആയിക്കൂടെ എന്ന ചോദ്യം പ്രസക്തമാണ്.


ഇനി പ്രലോഭനത്തിലൂടെയാണെങ്കിൽ എന്ത് തരം പ്രലോഭനം ? വിവാഹം ഒഴിഞ്ഞ ശേഷം ഞാൻ വിവാഹം കഴിക്കാം എന്ന പ്രലോഭനം ആണോ ? അതല്ല ഭീഷണിയാണെങ്കിൽ എന്ത് തരം ഭീഷണി ? 


പുറത്ത് വന്ന ശബ്ദരേഖയിലോ ചാറ്റിലോ ഉഭയകക്ഷി സമ്മതത്തിൻ്റെ സ്വരം അല്ല. ഈ മാർച്ച് മുഴുവൻ നിന്നെ ചെയ്യണം , നിന്നെ പ്രഗ്നൻ്റ് ആക്കണം എന്ന് പ്രതി പറയുന്നുണ്ട്പെൺകുട്ടി അതിന് മറുപടിയായി പിൽസ് എന്നാണ് റിപ്ലേ നൽകിയിരിക്കുന്നത്.

അതായത് പ്രഗ്നൻ്റ് ആവണം / ആക്കണം എന്നത് ഇരുകക്ഷികൾക്കും ഒന്നിച്ചെടുത്ത ഒരു ഉഭയകക്ഷി തീരുമാനം അല്ല , മറിച്ച് പുരുഷൻ്റെ മാത്രം തീരുമാനം ആണ്. 
അപ്പോ മറ്റൊരാളുടെ ഇഷ്ടം അവിടെ അടിച്ചേൽപ്പിക്കപ്പെട്ടു എന്ന് വ്യക്തം. ഉഭയ സമ്മതം എന്ന വാദം ഇവിടെ നിലനിൽക്കില്ല 


ചാറ്റുകൾ പ്രതിയുടെത് തന്നെയാണോ എന്ന് വീണ്ടും സംശയം ഉയരാം. നിലവിൽ  ചാറ്റുകളും ഫോൺ കോൾ ശബ്ദരേഖയും ചാനലുകളിലൂടെ പുറത്ത് വരികയും പ്രതി അത് ഇതുവരെ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ജാമ്യ ഹർജിയിൽ പ്രതി തന്നെ മലക്കം മറിഞ്ഞു. 


ഇനി ചാറ്റുകളുടെ അധികാരികത  ഉറപ്പിക്കണമെങ്കിൽ പ്രതിയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട്. ഇതിന് ഭാരതീയ നാഗരിക്ക് സുരക്ഷ സംഹിത ( BNSS ) സെക്ഷൻ 94 അനുസരിച്ച് പ്രതിക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. പ്രതി ഫോൺ ഹാജരാക്കിയാൽ ഇതേ നിയമം  സെക്ഷൻ 105 അനുസരിച്ച് ഫോൺ സീസ് ചെയ്യണം. 

ഫോൺ ഹാജരാക്കാൻ പ്രതി തയ്യാറാവുന്നില്ല എങ്കിൽ BNSS സെക്ഷൻ 185 അനുസരിച്ച് വാറണ്ട് ഇല്ലാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ വീടോ വ്യക്തിയുടെ ദേഹപരിശോധനയോ നടത്താം.

കൂടാതെ നോട്ടീസ് നൽകിയിട്ടും ഫോൺ ഹാജരാക്കുന്നില്ല എങ്കിൽ BNS 223 പ്രകാരം വീണ്ടും കേസെടുക്കാം. ഇനി കോടതി വാറണ്ട് വേണം എന്ന് അന്വേഷണ ഉദ്യോഗസ്ഥന്  നിർബന്ധം ഉണ്ടെങ്കിൽ BNSS സെക്ഷൻ 96 പ്രകാരം കോടതി ഉത്തരവ് വാങ്ങാം.


കൂടാതെ പുറത്ത് വന്ന ശബ്ദം പ്രതിയുടെത് തന്നെ എന്നത് ഉറപ്പാക്കാൻ BNSS സെക്ഷൻ 349 പ്രകാരം 
അന്വേഷണ ഉദ്യോഗസ്ഥന് കോടതി വഴി നോട്ടീസ് നൽകാം. തെളിവായി ലഭിച്ച ഓഡിയോയുംപ്രതിയുടെ ശബ്ദവും  ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക്  അയക്കും.


അവിടെ 'സ്പെക്ട്രോഗ്രാഫിക് പരിശോധന' വഴി ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് രണ്ടും ഒരാളുടേതാണോ എന്ന് ഉറപ്പിക്കും. ഫോൺ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉപകരണത്തിൻ്റെ 'ഹാഷ് വാല്യു' രേഖപ്പെടുത്തണം. കസ്റ്റഡിയിൽ എടുക്കുന്നതിനും സാക്ഷികൾ ഉണ്ടാവണം.

വിവാഹിതയായ സ്ത്രീ തൻ്റെ പങ്കാളിയെ വഞ്ചിച്ച് പ്രതിയുമായി ശാരീരിക ബന്ധം പുലർത്തി എന്നതാണ് പ്രതിക്കൊപ്പം  നിൽക്കുന്നവരുടെ  ആക്ഷേപം എങ്കിൽ ഇന്ത്യയിൽ അത് ശിക്ഷാർഹമായ കുറ്റം അല്ല. പുതിയ BNS പ്രകാരവും കുറ്റകരമല്ല.

മുൻപ് നിയമവിരുദ്ധമായിരുന്നു. 2018 ലെ ജോസഫ് ഷൈൻ കേസിലൂടെ അഡൽട്രി എന്നത് കുറ്റകരമല്ലാതായി.ഭാര്യ "അവിഹിത ബന്ധത്തിൽ തുടരുകയാണ്  എന്ന് തെളിയിക്കാൻ ഭർത്താവിന് സാധിച്ചാൽ, ക്രിമിനൽ നടപടി ചട്ടം BNSS 144 പ്രകാരം ജീവനാശം ലഭിക്കില്ല എന്നേ ഉള്ളു.  

വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി ശാരീരിക - പ്രണയ ബന്ധം പുലർത്തുന്നത് ഇന്ത്യയിൽ കുറ്റകരമല്ല , എന്നാൽ വിവാഹ മോചനത്തിന് അത് കാരണമായി മാറും എന്നേ ഉള്ളു. അതിനാൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിലെ പരാമർശങ്ങൾ രാഹുലിന് തുണ ആവില്ലെന്നാണ് വിലയിരുത്തൽ.

Advertisment