കല്‍പ്പറ്റ: അയോഗ്യനാക്കാൻ എത്ര ശ്രമിച്ചാലും താനും വയനാടും തമ്മിലുള്ള അനുദിനം ശക്തിപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. വയനാടൻ ജനതയുടെ സ്നേഹത്തിനും ആദരവിനും അദ്ദേഹം നന്ദിയും പറഞ്ഞു.
എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകള്‍ക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂര്‍ 13 മിനിറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചു. അതില്‍ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത്.
ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരില്‍ ബിജെപി കൊലപ്പെടുത്തിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഭാരത മാതാവിന്റെ ഹത്യയാണ് നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇല്ലാതാക്കി. ആയിരക്കണക്കിന് സഹോദരിമാരെ ബലാത്സംഗം ചെയ്തു. ആയിരക്കണക്കിന് ആളുകളെ കൊന്നു. എന്നിട്ടും പ്രധാനമന്ത്രിയായ മോദി ചിരിക്കുകയാണ്.
എന്തുകൊണ്ട് അക്രമം തടയാന്‍ നടപടി എടുത്തില്ല? കാരണം നിങ്ങള്‍ ദേശീയവാദിയല്ലെന്നും പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. അയോഗ്യനാക്കാനുള്ള ശ്രമം നൂറുവട്ടം ആവർത്തിച്ചാലും മോദിയുടെയും കൂട്ടരുടെയും പദ്ധതികൾ വിലപ്പോകില്ലെന്നും രാഹുൽ തുറന്നടിച്ചു.