New Update
/sathyam/media/media_files/d2iM38mUCUg4TzbfhHcz.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമായേക്കുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും അറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.
Advertisment
വടക്കൻ ചത്തീസ്ഗഡിന് മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നത്. ജൂലൈ 31 വരെ ശക്തമായ മഴക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലേർട്ടായിരുന്നു. ഇന്ന് എവിടെയും ഓറഞ്ച് അലേർട്ടില്ലെങ്കിലും അഞ്ചിടത്ത് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുകയും വേണം. നദികളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.
കേരള തീരത്തും കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് നൽകിയിരിക്കുന്ന പ്രത്യേക ജാഗ്രത തുടരണം. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനുമാണ് സാധ്യതയെന്നാണ് അറിയിപ്പ്. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത.
തമിഴ്നാട് തീരത്ത് നാളെ രാത്രിവരെ 2.1 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങളിലും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.