തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിതാമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശനിയാഴ്ച ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നാശനഷ്ടം ഉണ്ടായി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, അഗളി, കോങ്ങാട്, അലനെല്ലൂർ എന്നിവടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി.
കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ മലയോര മേഖലകളിലും കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. പൊതുവേ വടക്കൻ കേരളത്തിലാണ് ശക്തമായ മഴ പെയ്യുന്നത്.