തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്.
ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്‌സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്‌സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്‌സ്പ്രസ് എന്നിവയുടെ സർവീസുകളും മഴയും വെള്ളപ്പൊക്കവും മൂലം റദ്ദാക്കി.
നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ഔദോഗീക കണക്കനുസരിച്ച് ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
വിജയവാഡയിലാണ് നാശനഷ്ടം ഏറെയും.പ്രളയത്തെ തുടർന്ന് വിജയവാഡ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ ട്രെയിൻ ഗതാഗതം ഉൾപ്പടെയുള്ളവ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.