കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും 172 വീടുകൾ ഭാഗികമായി തകർന്നു. കെഎസ്ഇബിക്ക് ഉണ്ടായത് 3 കോടി രൂപയുടെ നഷ്ടം. വ്യാപകകൃഷി നാശവും ജില്ലയിൽ സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കൊടുക്കാറ്റിലാണ് ജില്ലയിൽ 172 വീടുകളാണ് ഭാഗികമായി തകർന്നത്. കോട്ടയം താലൂക്കിൽ മാത്രം 60 വീടുകൾ തകർന്നു. കഴിഞ്ഞ മേയ് 24 മുതൽ ഇതുവരെ കാറ്റിലും മഴയിലുമായി ജില്ലയിൽ 534 വീടുകൾക്ക് ഭാഗികനാശമുണ്ടായെന്നാണ് റവന്യൂ വകുപ്പിൻ്റെ ഔദ്യോഗി കണക്ക്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം കെഎസ്ഇബിക്ക് മൂന്ന് കോടി രൂപയുടെ സംഭവിച്ചു. കോട്ടയം ഇലക്ട്രിക്കൽ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. 369 ലോ ടെൻഷൻ പോസ്റ്റുകളും 62 ഹൈടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. ജില്ലയിൽ നിലവിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ട്.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി എസ് എന്നീ സ്കൂളുകൾക്ക് തിങ്കളാഴ്ച (ജൂലൈ 28) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ ആണ് ഉത്തരവിറക്കിയത്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തമായതിനെ തുടർന്ന് കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും നാളെ ( ജൂലൈ 28) അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.