പത്തനംതിട്ട : 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ അച്ഛൻ റാന്നിയിൽ അറസ്റ്റിലായി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയറ് വേദനയെ തുടർന്നായിരുന്നു കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്.
പരിശോധനയിൽ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ ഡി.വൈ.എസ്.പി അടക്കമുള്ളവർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയും കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിക്ക് കൗൺസലിങ് നൽകുമെന്ന് പോലീസ് അറിയിച്ചു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത അച്ഛൻറെ അറസ്റ്റ് രേഖപ്പെടുത്തി. ഭയം മൂലം കുട്ടി പീഡനവിവരം ആരോടും തുറന്നു പറഞ്ഞിരുന്നില്ല.
കട്ടപ്പന സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. ചോദ്യം ചെയ്യൽ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇതിനിടയിൽ സിനിമാ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു.
എറണാകുളം കരുമാലൂർ സ്വദേശി ശരത് ഗോപാലിനെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷം ഡിഗ്രി വിദ്യാർഥിയാണ്. സോഷ്യൽ മീഡിയയിൽ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോർഫിങ്ങിന് ഉപയോഗിക്കുന്നത്.
ചിത്രങ്ങൾ മോർഫ് ചെയ്തതതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പരാതി നൽകിയിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്‌ന വീഡിയോകളും ചിത്രങ്ങളുമാക്കി ഇയാൾ പ്രചരിപ്പിച്ചിരുന്നത്.