രോഗഭാരം കുറയ്ക്കുന്നതും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതും ജീനോം ഇന്ത്യയുടെ നേട്ടം: ഡോ. കെ. തങ്കരാജ്; ബ്രിക്-ആര്‍ജിസിബിയില്‍ ദേശീയ സിമ്പോസിയം സംഘടിപ്പിച്ചു

New Update
Dr. K. Thangaraj
തിരുവനന്തപുരം: രോഗഭാരം കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിനുമായി പ്രതിരോധശേഷിയുള്ള മരുന്നുകളുടെ നയം തയ്യാറാക്കുന്നത് ജീനോം ഇന്ത്യയുടെ നേട്ടങ്ങളിലൊന്നാണെന്ന് ജീനോം ഇന്ത്യ പ്രോജക്ട് ജോയിന്‍റ് നാഷണല്‍ കോര്‍ഡിനേറ്ററും ഹൈദരാബാദ് സിസിഎംബിയിലെ സിഎസ്ഐആര്‍ ഭട്നാഗര്‍ ഫെല്ലോയുമായ ഡോ. കെ. തങ്കരാജ്. 'ബയോടെക്നോളജി ഫോര്‍ സസ്റ്റൈനബിള്‍ ഡവലപ്മെന്‍റ്-2025' എന്ന വിഷയത്തില്‍ ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) സംഘടിപ്പിച്ച ദേശീയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment


ജനസംഖ്യാ പരിവര്‍ത്തനത്തിന്‍റെ ആവൃത്തി കണക്കാക്കുന്നത് ജീനോം ഇന്ത്യ ഡാറ്റയുടെ നേട്ടങ്ങളിലൊന്നാണെന്ന് 'ജനസംഖ്യാ ജീനോമിക്സും പൊതുജനാരോഗ്യവും എന്ന വിഷയത്തില്‍ സംസാരിക്കവേ ഡോ. തങ്കരാജ് ചൂണ്ടിക്കാട്ടി. ജിനോം ഇന്ത്യ ഡാറ്റ 83 വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 20,195 സാമ്പിളുകള്‍ ശേഖരിക്കുകയും ബയോബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. വ്യത്യസ്ത ഭാഷാ, സാമൂഹിക ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന 10,000 വ്യക്തികളുടെ ജിനോം ശ്രേണിയും തയ്യാറാക്കി.

അസാധാരണമായ ജനിതക വൈവിധ്യം ഉള്ളതായി ഈ പ്രാഥമിക വിശകലനം വെളിപ്പെടുത്തുന്നുവെന്ന് തങ്കരാജ് ചൂണ്ടിക്കാട്ടി. 130 ദശലക്ഷം ജനിതക വ്യതിയാനങ്ങളാണ് സംഭവിക്കുന്നത്. 5700 ജീനുകള്‍ക്ക് കുറഞ്ഞത് നാശകാരിയായ ഒരു വകഭേദമെങ്കിലും ഉണ്ട്. അത് മാന്ദ്യ രോഗങ്ങളിലേക്ക് നയിച്ചേക്കും. ബയോബാങ്കിലുള്ള സാമ്പിളുകളുടെ ബഹുമുഖ വിശകലനത്തിലൂടെ നിരവധി അടിസ്ഥാന ജൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കും.


രോഗനിര്‍ണയ രീതികള്‍ മെച്ചപ്പെടുത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നത് ജിനോം ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് തങ്കരാജ് പറഞ്ഞു. രോഗങ്ങള്‍ക്കുള്ള ജനിതക മുന്‍കരുതലുകള്‍ നേരത്തേ കണ്ടെത്തുന്നതും പകര്‍ച്ചവ്യാധികളുടെ ജനിതക അടിസ്ഥാനം മനസ്സിലാക്കുന്നതും അപൂര്‍വ രോഗങ്ങളുടെ ഉയര്‍ന്ന അപകടസാധ്യത പ്രവചിക്കുന്നതും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര വികസനത്തില്‍ ബയോ ടെക്നോളജിയുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സിമ്പോസിയം ആര്‍ജിസിബിക്ക് വേണ്ടി നിര്‍ണായക സംഭാവനകള്‍ ചെയ്ത ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.


'ജീവന്‍റെ സൂക്ഷ്മജീവശാസ്ത്ര വീക്ഷണം' എന്ന വിഷയത്തില്‍ കോട്ടയം എംജി സര്‍വ്വകലാശാലയിലെ ഡോ. ഇ.കെ രാധാകൃഷ്ണന്‍ പ്രബന്ധാവതരണം നടത്തി. ആന്‍റിബയോട്ടിക് പ്രവര്‍ത്തനത്തില്‍ നോണ്‍ ആന്‍റിബയോട്ടിക് ഡ്രഗ്ഗുകളുടെ പങ്കിനെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് ഡോ. ഇ.കെ രാധാകൃഷ്ണന്‍ ചുണ്ടിക്കാട്ടി. ഈ മേഖലയിലെ ഗവേഷണവുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


വിബ്രിയോ കോളറ: കണ്ടെത്തല്‍, ജീനോമിക്സ്, ബയോഫിലിം എന്ന വിഷയത്തില്‍ ഗയയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബിഹാറിലെ ഡോ. ദുര്‍ഗ് വിജയ് സിംഗും ജനസംഖ്യാ ജനിതക സമീപനത്തെക്കുറിച്ച് ബ്രിക്-ആര്‍ജിസിബിയിലെ ഡോ. രശ്മി സുകുമാരനും അവതരണം നടത്തി.

ആര്‍ജിസിബിയില്‍ നിന്ന് വിരമിക്കുന്ന ശാസ്ത്രജ്ഞരായ ഡോ. ഇ.വി സോണിയ, ഡോ. മൊയ്നാക് ബാനര്‍ജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് ആര്‍ജിസിബിയിലെ ഗവേഷണ വിദ്യാര്‍ഥികളുടെ പോസ്റ്റര്‍ അവതരണം നടന്നു. സമ്മാനവിതരണം പ്രൊഫ. ചന്ദ്രഭാസ് നാരായണ നിര്‍വ്വഹിച്ചു.