/sathyam/media/media_files/2025/04/12/AcaDZPWzq2vwaXExz83x.jpg)
തിരുവനന്തപുരം: സർക്കാരുമായുള്ള അനുനയം അവസാനിപ്പിച്ച് വിമർശനത്തിലേക്കും കടുപ്പത്തിലുള്ള പ്രവർത്തന രീതിയിലേക്കും കടക്കുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മുൻഗാമി ആരിഫ് മുഹമ്മദ് ഖാനെപ്പോലെയായിരുന്നില്ല ആർലേക്കർ.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമൊക്കെയായി ഊഷ്മള ബന്ധത്തിലായിരുന്നു. ഇത് സർക്കാരിന് വലിയ ആശ്വാസവുമായിരുന്നു. എന്നാൽ സർക്കാരിന്റെ നിയമവിരുദ്ധവുമായ ശുപാർശകളൊന്നും ആർലേക്കർ അംഗീകരിച്ചുമില്ല.
ബില്ലുകൾ പാസാക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിക്കെതിരേ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ആർലേക്കർ തന്റെ പ്രവർത്തന രീതി മാറ്റുന്നതിന്റെ വിളംബരമാണ് നടത്തിയതെന്നാണ് സൂചന.
ഗവർണർക്കെതിരേ രംഗത്തെത്തിയ സി.പി.ഐ, ഗവർണർ മുൻഗാമിയായ ആരിഫ് ഖാനെപ്പോലെ ആവുന്നത് ഖേദകരമാണെന്ന് വിമർശിച്ചു.
ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന് തിരുവനന്തപുരത്ത് വച്ച് നൽകിയ അഭിമുഖത്തിലാണ് ഗവർണർ കോടതിക്കെതിരേ അതിരൂക്ഷ വിമർശനമുയർത്തിയത്. ഗുരുതരമായ ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്.
ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ഗവർണർ പറഞ്ഞു.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. എന്നാൽ രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നാണ് ഗവർണറുടെ ചോദ്യം.
ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാർ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കിൽ പാർലമെന്റ് ആവശ്യമില്ലാല്ലോ എന്ന് ഗവർണർ ചോദിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർലമെന്റിന്റെ രണ്ട് സഭകളും ഭരണഘടനമാറ്റാൻ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്.
അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ലെന്ന് ഗവർണർ അഭിമുഖത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ വിധി കേരളത്തിലെ സാഹചര്യത്തിൽ വ്യത്യസ്തമാണ്.
തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
'ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. ഗവർണർ അനാവശ്യമായി ബില്ലുകൾ പിടിച്ചുവയ്ക്കരുത് എന്നുപറയുന്നതിനെ ന്യായീകരിക്കാം. എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ല.
വിഷയം കേട്ട ബെഞ്ച് ആ വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഒരു ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരുതരത്തിലുള്ള സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സമയപരിധി വേണമെന്ന് സുപ്രീംകോടതി പറഞ്ഞാൽ അത് ഭരണഘടനാ ഭേദഗതിയാകും. ഭരണഘടനാ ഭേദഗതി ചെയ്യുന്നത് പാർലമെന്റിന്റെ അവകാശമാണ്.
ഭേദഗതിക്ക് അനുകൂലമായി മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. അവിടെ (സുപ്രീംകാേടതിയിൽ) ഇരിക്കുന്ന രണ്ട് ജഡ്ജിമാർ, ഭരണഘടനാ വ്യവസ്ഥയുടെ വിധി അവർ തീരുമാനിക്കുമോ?
എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്?'- ആർലേക്കർ ചോദിച്ചു
'സുപ്രീം കോടതി ഒരു നിർദ്ദേശം നൽകുന്നത് മനസിലാക്കാൻ കഴിയും. എന്നാൽ സമയപരിധി തീരുമാനിക്കേണ്ടത് പാർലമെന്റാണ്. ബില്ലുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണർക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാം. വിവിധ കോടതികളിൽ പല കേസുകളും വർഷങ്ങളോളം കെട്ടിക്കിടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിന് ജഡ്ജിമാർക്ക് പറയാൻ ചില കാരണങ്ങൾ ഉണ്ടായിരിക്കാം.
അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാനും ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. സമയപരിധി നിശ്ചയിക്കണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവർ പാർലമെന്റിലൂടെ ചെയ്യട്ടെ'-ഗവർണർ വ്യക്തമാക്കി.
ഇതുവരെ സർക്കാരുമായി നല്ല സൗഹൃദത്തിലായിരുന്ന ഗവർണർ ആർലേക്കർ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയുള്ള പോക്ക്.
യൂണിവേഴ്സിറ്റികളിൽ ചാൻസലറായ ഗവർണറുടെയും വൈസ്ചാൻസലറുടെയും അധികാരങ്ങൾ ഇല്ലാതാക്കുകയും പകരം പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം ലഭിക്കാനുമുള്ള ബില്ലുകളാണിവ.
ഇവയിൽ ഗവർണർ ഒപ്പിടാൻ ഇടയില്ല. ഇതോടെ സർക്കാരുമായി ഗവർണറുടെ ബന്ധം വഷളാവാനാണ് സാദ്ധ്യത. ഈ രണ്ട് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നാണ് അറിയുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി ആദ്യവർഷങ്ങളിൽ സൗഹാർദ്ദപരമായാണ് നീങ്ങിയത്. ഇരുവരും ചേർന്ന് കേക്ക് മുറിക്കുകയും മുഖ്യമന്ത്രിക്ക് കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവിട്ട ചായപ്പൊടി ഖാൻ സമ്മാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് ബന്ധം മോശമായതോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കല്ലാതെ മുഖ്യമന്ത്രി രാജ്ഭവനിൽ എത്തുമായിരുന്നില്ല.
ഒരേ വേദിയിൽ മുഖാമുഖം നോക്കുന്നത് ഒഴിവാക്കിയും ഒരക്ഷരം മിണ്ടാതെയം ഇരുവരും മുഖംവീർപ്പിച്ചിരുന്നു. ഖാന് യാത്രഅയപ്പ് പോലും നൽകിയില്ല. മുഖ്യമന്ത്രിയെ വിമർശിച്ച് ഖാൻ രാജ്ഭവനിൽ പത്രസമ്മേളനം നടത്തുക പോലുമുണ്ടായി.