ഏറ്റുമാനൂര്‍: പേരൂരില്‍ അമ്മയും മക്കളും ആറ്റില്‍ ചാടി. ഇന്നു ഉച്ചകഴിഞ്ഞാണു സംഭവം. മൂന്നു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും നില ഗുരുതരമാണെന്നു പോലീസ് പറഞ്ഞു.
സംഭവത്തില്‍ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസും അഗ്‌നിരക്ഷാ സേനാ സ്ഥലത്ത് എത്തിയിരുന്നു. ആറ്റില്‍ ചാടിയ യുവതി അഭിഭാഷകയാണെന്നു പോലീസ് പറഞ്ഞു.
ഉച്ചയോടെ ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ നാട്ടുകാര്‍ കണ്ടത്. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്നു രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പില്‍ ആറുമാനൂര്‍ ഭാഗത്ത് നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കണ്ണമ്പുര ഭാഗത്ത് സ്‌കൂട്ടറില്‍ എത്തിയ ശേഷമാണ് കുട്ടികളെയും കൊണ്ട് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചത്. നീറിക്കാട് സ്വദേശിനിയായ യുവതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.