പാമ്പാടി: കുറുപ്പന്തറക്കു പിന്നാലെ കുരോപ്പടയിലും വീട് കുത്തിത്തുറന്ന് കവർച്ച. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പിൽ പുത്തൻപുരയിൽ വീട്ടിൽ ജോണിൻ്റെ വീട്ടിലാണ് ഇന്നാലെ രാത്രി മോഷണം നടന്നത്.
ഒൻപത് പവനും 8000 രൂപയും കവർന്നു. കുടുംബം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് റാസയിൽ പങ്കെടുക്കുമ്പോഴായിരുന്നു മോഷണം നടന്നത്.
രാത്രി12:30ന് റാസയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പ്രതി മോഷണം നടത്തിയത്. പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കുറുപ്പന്തറയിൽ ഒരു ദിവസം മുൻപ് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 20.5 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
കുറുപ്പന്തറ പുളിന്തറ ആനിത്തോട്ടത്തിൽ ഇറിഗേഷന് വകുപ്പിലെ റിട്ട. ഓവർസീയർ സേവ്യർ വർഗീസ് (സിബി, 64)ന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഒരാഴ്ചയായി സേവ്യറും, ഭാര്യ ലീലാമ്മയും സമീപത്തുള്ള തറവാട് വീട്ടിൽ അച്ഛൻ വർഗീസിനൊപ്പമാണ് രാത്രിയിൽ തമാസിക്കുന്നത്.
തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിബി വാതിൽ തുറക്കുന്നതിനിടെ പല പാളികളായുള്ള കതകിന്റെ ഒരുഭാഗം അടർന്ന് വീഴുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പോലീസിൽ വിവരം അറിയിച്ചു
ഇരുനില വീടിന്റെ മുൻവശത്തെയും നാല് കിടപ്പു മുറികളുടെയും കതകുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. വിവിധ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവനിലേറെ സ്വർണമാണ് നഷ്ടമായത്.