ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി എന്ന കേസില്‍ കുറ്റാരോപിതയായ ഭാര്യ റോസന്നയെ വെറുതെ വിട്ടു കോടതി. റോസന്ന ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ടു വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. മനോനില തകരാറിലായ സമയത്ത് ചെയ്ത കുറ്റകൃത്യത്തിനുള്ള ആനുകൂല്യം നല്‍കിയാണ് വെറുതെ വിട്ടത്

New Update
rosanna mathews

കോട്ടയം: പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ എബ്രഹാം മാത്യുവി (സിജു)നെ കോടാലിക്കു വെട്ടി കൊലപ്പെടുത്തി എന്ന കേസില്‍ കുറ്റാരോപിതയായ ഭാര്യ റോസന്നയെ വെറുതെ വിട്ടുകൊണ്ടു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി (സ്‌പെഷല്‍) ജഡ്ജ് എസ്. സുഭാഷ് വിധി പ്രസ്താവിച്ചു.

Advertisment

2021 ഡിസംബര്‍ മാസം പതിനാലാം തീയതി വെളുപ്പിനു നാലുമണിയോടെ റോസന്ന ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ടു വെട്ടി കൊലപ്പെടുത്തിയെന്നാണു കോട്ടയം ഈസ്റ്റ് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചത്.


സംഭവത്തില്‍ ദമ്പതികളുടെ ആറു വയസുള്ള ഏക പുത്രന്‍ ദൃക്‌സാക്ഷിയായിരുന്നു. കൃത്യം നടത്തിയതിനുശേഷം പ്രതിയായ റോസന്ന മണര്‍കാട് പള്ളിയിലും ബാങ്കിലും പോയിരുന്നു എന്നും ബാങ്കില്‍ ലോക്കര്‍ ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.


കുറ്റാരോപിതയായ റോസന്നയ്ക്കു മാനസി ആരോഗ്യമില്ലായിരുന്നുവെന്നും അതു സംബന്ധിച്ച് ചികിത്സയിലായിരുന്നുവെന്നും റോസന്നയ്ക്ക് താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസിലാക്കാനുള്ള ശേഷിയില്ലായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്.

പ്രതിഭാഗത്തിന്റെ വാദം ശരി വെച്ച കോടതി കൃത്യസമയത്ത് റോസന്നയ്ക്ക് മാനസികാരോഗ്യം പൂര്‍ണ തൃപ്തികരമായിരുന്നു എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി കണ്ടെത്തി.

തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മനോനില തകരാറിലായ സമയത്ത് ചെയ്ത കുറ്റകൃത്യത്തിനുള്ള ആനുകൂല്യം നല്‍കി കുറ്റാരോപിതയെ വെറുതെ വിടുകയായിരുന്നു.

പ്രതിക്കുവേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ. ജോസഫ് തോമസ് കോടതിയില്‍ ഹാജരായി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഡിഫന്‍സ് കൗണ്‍സല്‍ കേന്ദ്രത്തിലൂടെയാണു പ്രതിക്കു വേണ്ടി കേസ് നടത്തിയത്.

Advertisment