ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡും സീലുമുള്ളത് രണ്ടുപേര്‍ക്ക്; ഒന്ന് സാക്ഷാല്‍ ശബരിമല ശ്രീധര്‍മശാസ്താവിന്! മറ്റൊന്ന് ഇന്ത്യയുടെ രാഷ്ട്രപതിക്ക്

ഉദ്ദിഷ്ടകാര്യസാധ്യത്തിനും ജീവിതദുഃഖങ്ങള്‍ പങ്കുവച്ചുമുള്ള കത്തുകളാണ് അധികവും. വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കത്തുകളും ഇവിടെ ലഭിക്കാറുണ്ട്

New Update
1001422056

മണ്ഡലകാലമാണ്. ഇന്ത്യയിലെമ്പാടുനിന്നും ഭക്തര്‍ അയ്യപ്പസ്വാമിയെ കാണുവാന്‍ മലയകയറി സന്നിധാനത്തെത്തുന്നു. ഇക്കൊല്ലത്തെ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.

Advertisment

ദര്‍ശനത്തിനും വഴിപാടുകള്‍ക്കുംശേഷം ശബരിമലയില്‍ എത്തുന്നവരില്‍ മിക്കവരും മറ്റൊരു കാര്യം കൂടി ചെയ്യുന്നു. അത് ആചാരമോ, വഴിപാട് ഒന്നുമല്ല.

 ശബരിമല പോസ്റ്റ് ഓഫീസില്‍നിന്ന് സ്വന്തം പേരിലോ, വീട്ടിലെ ആരുടെയെങ്കിലും പേരിലോ, കൂട്ടുകാരുടെ പേരിലോ കത്തയയ്ക്കുക എന്നത്.

കാരണം, ഇന്ത്യാ മഹാരാജ്യത്തു സ്വന്തമായി പിന്‍കോഡും സീലുമുള്ളത് സക്ഷാല്‍ ശബരിമല ശാസ്താവിനാണ്! പിന്നെ, മറ്റൊരാള്‍ക്കു കൂടിയുണ്ട്. അത് ഇന്ത്യയുടെ രാഷ്ട്രപതിക്കാണ്.  

689 713 എന്നാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനത്തു പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസിന്റെ പിന്‍കോഡ് ആണിത്.

അയപ്പസ്വാമിയുടെ തപാല്‍മുദ്രയ്ക്കും പ്രത്യേകതയുണ്ട്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്തതാണ് തപാല്‍ മുദ്ര.

രാജ്യത്ത് മറ്റൊരിടത്തും തപാല്‍ വകുപ്പ് ഇത്തരം വേറിട്ട മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഉത്സവകാലം കഴിഞ്ഞാല്‍ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലാണു സൂക്ഷിക്കുക.

രാജ്യത്താകമാനം 1,54,500 പിന്‍കോഡുകള്‍ നിലവിലുണ്ട്. രാഷ്ട്രപതിയുടെ പിന്‍കോഡ് 110004. രാഷ്ട്രപതി ഭവന്‍ തപാല്‍ സബ് ഓഫിസാണിത്.

വര്‍ഷത്തില്‍ 76 ദിവസമാണ് സന്നിധാനം തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകര്‍ നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നുണ്ട്.

 ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും ഈ തപാല്‍ ഓഫിസിലും എത്തുന്നു.

സന്നിധാനം തപാല്‍ ഓഫിസിലൂടെ നിരവധി കത്തുകളാണ് അയ്യപ്പസ്വാമിക്കു ലഭിക്കുന്നത്. അയ്യപ്പസ്വാമിയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കത്തുകളെത്താറുണ്ട്. ഉദ്ദിഷ്ടകാര്യസാധ്യത്തിനും ജീവിതദുഃഖങ്ങള്‍ പങ്കുവച്ചുമുള്ള കത്തുകളാണ് അധികവും.

വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കത്തുകളും ഇവിടെ ലഭിക്കാറുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും കത്തുകളെത്തുന്നത്.

കത്തുകളും മണിഓര്‍ഡറുകളും അയ്യപ്പസ്വാമിക്കു സമര്‍പ്പിച്ച ശേഷം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കൈമാറുകയാണ് പതിവ്.

Advertisment