ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ 14ന് തുടങ്ങും. ജാഥ ക്യാപ്റ്റൻമാരെ തീരുമാനിച്ചതിലും സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി. ജാഥ ക്യാപ്റ്റനായി ബെന്നി ബെഹനാനെ ഉൾപ്പെടുത്തിയതിൽ പാർട്ടിക്ക് അകത്തും പുറത്തും അമർഷം

New Update
benny behanan

കൊച്ചി: ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ക്ക് ഒക്ടോബര്‍ 14ന് തുടക്കമാകും.

Advertisment

കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, അടൂർ പ്രകാശ് എന്നിവരെയാണ് ജാഥാ ക്യപ്റ്റൻമാരായി നിശ്ചയിച്ചിട്ടുള്ളത്.

k muraleedharan-4

ശബരിമല വിഷയത്തിൽ സർക്കാരിനും സി.പി.എമ്മിനും ഉത്തരം മുട്ടിയ സാഹചര്യം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസും യു.ഡി എഫും ശ്രമിക്കുന്നത്.


ഹൈന്ദവ വിഭാഗത്തിൽ പെട്ട നേതാക്കൾക്ക് പുറമേ കത്തോലിക്ക ഇതര വിഭാഗത്തിൽ നിന്നുള്ള ബെന്നി ബെഹനാനെ കൂടി ഉൾപ്പെടുത്തിയാണ് ജാഥാ ക്യാപ്റ്റൻമാരെ നിശ്ചയിച്ചത്.


എന്നാൽ സീറോ മലബാർ സഭ കഴിഞ്ഞാൽ ഏറ്റവും കരുത്തുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പ്രാതിനിധ്യം നൽകിയില്ലെന്ന വാദവും ഉയരുന്നുണ്ട്. ഇതിന് പകരം യാക്കോബായ വിഭാഗത്തിൽപ്പെട്ട ബെന്നി ബെഹനാന് എന്തിന് ജാഥാ ക്യാപ്റ്റനായി ചുമതല നൽകിയെന്ന ചോദ്യമാണ് ഉയരുന്നത്. 

ഹൈന്ദവ പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കൾക്ക് പ്രത്യേകം പരിഗണന നൽകി ജാഥയുടെ നേതൃത്വത്തിലേക്ക് എത്തിച്ചത് കോൺഗ്രസിൻ്റെ എക്കാലത്തെയും  മികച്ച രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.


വിഷയത്തിൽ ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തെ തടയാൻ ഒരു മുഴം മുമ്പേ കോൺഗ്രസ് നീങ്ങിയതും മികച്ച തീരുമാനമായാണ് കരുതപ്പെടുന്നത്. 


പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ 14നും മുവാറ്റുപുഴയില്‍ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും.

17ന് നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. അന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുസ്ലീം ലീഗ് അടക്കമുള്ള യു.ഡി.എഫിലെ ഘടകക്ഷികളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.

adoor prakash kodikkunnil suresh

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പുറമേ യുവതി പ്രവേശന വിഷയത്തിൽ സി.പി.എമ്മും ഇടതു സർക്കാരുകളും സ്വീകരിച്ച നിലപാടുകളും അതിനോടുള്ള യു.ഡി.എഫിൻ്റെ സമീപനവും മേഖലാ ജാഥകളിൽ ചർച്ചയാവും.


പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയില്‍ നിന്ന്  കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.


 വൈകുന്നേരം നാലിന് പാലക്കാട്,6ന് വടക്കഞ്ചേരി, 15 ബുധനാഴ്ച രാവിലെ 10ന് ചേലക്കര, വൈകുന്നേരം 3ന് ഗുരുവായൂര്‍, 4ന് തൃശ്ശൂര്‍ ടൗണ്‍, 16 വ്യാഴാഴ്ച രാവിലെ 10ന് ആലുവ,വൈകുന്നേരം 3ന് തൃപ്പുണിത്തുറ, 5ന് തുറവൂര്‍, 17 വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ, വൈകുന്നേരം 3ന് അമ്പലപ്പുഴ, അവിടെ നിന്നും ഹരിപ്പാട് വഴി രാത്രി ചെങ്ങന്നൂരെത്തും. 

കാസര്‍കോഡ് നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് കാഞ്ഞങ്ങാട് നിന്ന് ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3ന് കണ്ണൂര്‍,5ന് ഇരിട്ടി, 15 ബുധനാഴ്ച രാവിലെ 11ന് കല്‍പ്പറ്റ,വൈകുന്നേരം 3ന് താമരശ്ശേരി,4.30ന് കൊയിലാണ്ടി, 6ന് കോഴിക്കോട് മുതലകുളം, 16 വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂര്‍,വൈകുന്നേരം 3ന് മലപ്പുറം, 5ന് എടപ്പാള്‍,17 വെള്ളിയാഴ്ച  രാവിലെ 10ന് ഏറ്റുമാനൂര്‍,വൈകുന്നേരം 5ന് ചെങ്ങന്നൂരിലെത്തും.  


തിരുവനന്തപുരത്ത്  നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ജാഥ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗാന്ധിപാര്‍ക്കില്‍ നിന്ന് വൈകുന്നേരം 4ന് ഉദ്ഘാടനം ചെയ്യും.


15 ബുധനാഴ്ച രാവിലെ 10ന് കാട്ടാക്കട,ഉച്ചയ്ക്ക് 2ന് ചിറയിന്‍കീഴ്, വൈകുന്നേരം 5ന് കൊല്ലം, 16 വ്യാഴാഴ്ച രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര,ഉച്ചയ്ക്ക് 2ന്  പുനലൂര്‍, വൈകുന്നേരം 5ന് കോന്നി, 17 വെള്ളിയാഴ്ച രാവിലെ 10ന് റാന്നി, ഉച്ചയ്ക്ക് 12ന് ആറന്മുള ഐക്കര ജംഗ്ഷന്‍, വൈകുന്നേരം 4ന് ചെങ്ങന്നൂരിലെത്തും.

മൂവാറ്റുപുഴയില്‍  നിന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹ്നാന്‍ എംപി നയിക്കുന്ന ജാഥ ഒക്ടോബര്‍ 15ന് രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയും ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3ന് തൊടുപുഴ, 5ന് പാല, 16 വ്യാഴാഴ്ച രാവിലെ 10ന് പൊന്‍കുന്നം, വൈകുന്നേരം 5ന് എരുമേലി,17 വെള്ളിയാഴ്ച വൈകുന്നേരം 3ന് തിരുവല്ലയിലെത്തിയ ശേഷം രാത്രിയോടെ ജാഥ ചെങ്ങന്നൂരിലെത്തും. തുടർന്ന് പിറ്റേന്ന് നാല് ജാഥകളും പന്തളത്ത് സമാപിക്കും.

Advertisment