സ്വര്‍ണം പൂശല്‍ തീരുമാനം ബോര്‍ഡിന്റേത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

തട്ടിപ്പിന്‍റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

New Update
1001434095

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി തന്ത്രിമാരുടെ മൊഴിയെടുത്തു.

Advertisment

കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 

പോറ്റിയെ അറിയാമെന്നാണ് ഇരുവരുടെയും മൊഴി. പ്രാഥമിക വിവര ശേഖരണമെന്ന് എസ്ഐടി വ്യക്തമാക്കി. മൊഴി വിശദമായി പരിശോധിക്കും.

ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്.

ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. 

ആചാരപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും, വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്.

ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്.

തട്ടിപ്പിന്‍റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

 പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്ഐ ടിയുടെ കണക്കുകൂട്ടൽ.

 കേസിൽ അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

Advertisment