വീണ്ടും കത്തി ശബരിമല സ്ത്രീ പ്രവേശനം, സർക്കാർ നിലവിൽ ആചാര സംരക്ഷണത്തിനൊപ്പമെന്ന് എൻ.എസ്.എസ്. കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് സി.പി.എം. സർക്കാർ അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്. സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്

സക്കാരിനെ പൂർണമായും അവിശ്വസിക്കാൻ എൻഎസ്എസ് ഇതുവരെ തയാറായിട്ടില്ല

New Update
sabarimala.1.406246

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചാവിഷയമായി ശബരിമല സ്ത്രീ പ്രവേശനം.  ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതിയിൽ എത്തുമ്പോൾ  എൻ.എസ്.എസും സിപിഎമ്മും കോൺഗ്രസും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിച്ചാലും പെട്ടെന്ന് നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.  നേതാക്കളുടെ പ്രതികരണവും ഇതു സൂചിപ്പിക്കുന്നതാണ്.

Advertisment

അതേസമയം സക്കാരിനെ പൂർണമായും അവിശ്വസിക്കാൻ എൻഎസ്എസ് ഇതുവരെ തയാറായിട്ടില്ല. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും നിലപാട് മാറ്റം അടുത്ത കാലത്ത് സർക്കാർ പ്രവർത്തിയിലൂടെ കാണിച്ചിട്ടുണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. 


കോടതിയിൽ ഇതിലൊരു തീരുമാനും ആകാതിരുന്നപ്പോൾ സർക്കാർ യുവതീ പ്രവേശനം തടഞ്ഞിട്ടുണ്ട്. പഴയ ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. അലിഖിതമായിട്ടാണെങ്കിലും ആചാരം നിലനിർത്തുന്ന ഒരു നടപടി സർക്കാർ സ്വീകരിച്ചു. ആറേഴ് വർഷമായിട്ടാണ് അങ്ങനെയാണ് നടന്നുപോകുന്നത്' ജി.സുകുമാരൻ നായർ പറഞ്ഞു.

sukumaran-nair.1.3489155

ഇനി സർക്കാർ കോടതിയിൽ എന്ത് പറയാൻ പോകുന്നുവെന്നോ, കോടതി എന്ത് തീരുമാനിക്കുമെന്നോ നിശ്ചയമില്ല. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. 


കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങൾക്കാണെന്നും അദ്ദേഹം പറയുന്നു. 'കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി, കയറ്റണ്ടാണ് പറഞ്ഞപ്പോൾ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സർക്കാർ നിലപാട് കോടതിയിൽ പറയും' എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കും

വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന 'അഴകൊഴമ്പൻ' സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തിനായി ആദ്യം ശക്തമായ നിലപാട് എടുത്ത ഒന്നാം പിണറായി സർക്കാർ, പിന്നീട് പ്രതിഷേധങ്ങൾ ഭയന്ന് മാപ്പ് പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സത്യവാങ്മൂലത്തിൽ വ്യക്തത വേണം. സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അതോ അത് തിരുത്താൻ തയ്യാറാണോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. 

2401501-sabarimala-vd-satheesan

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല എന്ന് മന്ത്രി പി രാജീവ് പ്രതിപക്ഷ നേതാവിനു മറുപടി നൽകി.
 ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനു ശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

അതേ സമയം വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സർക്കാർ ഒളിച്ചുകളി നടത്തുന്നതിൽ എൻ.എസ്.എസിന് ഉൾപ്പടെ അതൃപ്തിയുണ്ട്. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബർ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. പിന്നീട്, വിഷയം ഒതുക്കിവെക്കാനാണ് സർക്കാരും എൽ.ഡി.എഫും ശ്രമിച്ചത്.

യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയിൽ വ്യക്തമാക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു.

sabarimala

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം, സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുള്ളതുകൊണ്ടുമാത്രം ചെയ്യേണ്ടിവന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സ്ത്രീകൾ ശബരിമലയിൽ കയറിയതിൽ സർക്കാർ കാണിച്ച തിടുക്കവും ശ്രമവും ജനങ്ങളിൽ അമർഷമുണ്ടാക്കിയെന്ന് പാർട്ടിക്ക് ബോധ്യമായി. പിന്നീട്, യുവതികളാരും ശബരിമല കയറിയില്ല.

 പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾ, യുവതീപ്രവേശനത്തിൽ സത്യവാങ്മൂലം തിരുത്തുമെന്ന് പറഞ്ഞിരുന്നു. അത് ഇപ്പോൾ പരിഗണിക്കേണ്ട കാര്യമല്ലെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അന്നു പറഞ്ഞത്. അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചപ്പോൾ, അതുമായി സഹകരിക്കണമെങ്കിൽ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നതായിരുന്നു. എന്നാൽ, സർക്കാർ  പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.

Advertisment