സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് സമാപനം

New Update
SAMOHAN
തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്‌ഘാടനം ചെയ്തു.
ഭിന്നശേഷി ആളുകളുടെ കഴിവുകൾ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നൽകുന്നതെന്ന് അജയകുമാർ പറഞ്ഞു. ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു.

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. ഡൽഹിയിലെ ന്യൂറോഡൈവേഴ്സ് സംഗീത ബാൻഡായ 'ചയനിത് ദ് ചോസൺ വൺ' അവതരിപ്പിച്ച സംഗീതനിശ ആകർഷകമായി. പ്രത്യേകത നിറഞ്ഞ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകാൻ നഗരത്തിലെ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നും നിരവധി വിദ്യാർത്ഥികളാണ് എത്തിയത്.
 
ചടങ്ങിൽ സംവിധായകൻ പ്രജീഷ് സെൻ, അരുൺ ഗിന്നസ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ ഫാത്തിമ അൻഷി, അനന്യ ബിജേഷ്, ആദിത്യ സുരേഷ്, ശങ്കർ മെമ്മോറിയൽ ആർട്ട് ആൻഡ് സയൻസ് കോളജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ആര്യ പ്രകാശ് എന്നിവർ പങ്കെടുത്തു.
Advertisment
Advertisment