കോട്ടയം: മാങ്ങാനത്ത് സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ പ്രതിയും ഭാര്യയും കുറ്റക്കാരെന്നു കോടതി. ഇരുവര്‍ക്കുമുള്ള ശിക്ഷ പിന്നീട് വിധിക്കും.
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കില്‍കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്‍. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്) നെയാണു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ കുറ്റക്കാരനാണെന്നു വിധിച്ചത്.
ഭാര്യ എന്‍.എസ്. കുഞ്ഞുമോളും കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി.
കൊലപാതകം (ഐ പി.സി 302), തെളിവ് നശിപ്പിക്കല്‍ (ഐ.പി.സി 201), കൂട്ടായ കുറ്റകൃത്യം (ഐ.പി.സി 34) എന്നിവയാണ് കോടതി കണ്ടെത്തിയത്. 2017 ഓഗസ്റ്റ് 23ന് രാത്രിയിലാണു കൊലപാതകം നടന്നത്.
ഓഗസ്റ്റ് 27 നാണു തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരു കലുങ്കിനു സമീപത്തുനിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28ാം തീയതിയാണു തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തുനിന്നും കിട്ടിയത്.
വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞുമോളുടെ ഫോണില്‍നിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ കമ്മല്‍ വിനോദ് തലക്കടിച്ചുകൊന്നു എന്നാണ് കേസ്. തുടര്‍ന്ന് വിനോദും കുഞ്ഞുമോളും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
പിതാവിനെ ചവിട്ടിക്കൊന്നകേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണു സംഭവം. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ സന്തോഷും പ്രതിയാണ്.
സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാര്‍ഥ് എസ് എന്നിവരും പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.