കേരള തീരത്ത് രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കപ്പൽ ദുരന്തം. കൊച്ചിയിൽ കപ്പൽ ഇൻഷ്വറൻസ് തട്ടാൻ മുക്കിയതാണോയെന്ന സംശയം നിലനിൽക്കേ കണ്ണൂരിൽ അടുത്ത കപ്പൽ കത്തി. അപകടമുണ്ടാക്കുന്ന കപ്പലുകളോട് ക്രിമിനൽ കേസെടുക്കാതെ മൃദുസമീപനം കാട്ടി സർക്കാർ. ഇത് മുതലെടുത്ത് അപകടങ്ങൾ മനപൂർവം സൃഷ്ടിക്കുന്നതാണോയെന്ന് സംശയം. ഇ-മാലിന്യങ്ങൾ തള്ളാനുള്ള തന്ത്രമാണോയെന്നും ആശങ്ക. അടിക്കടിയുള്ള കപ്പൽ ദുരന്തങ്ങൾ കേരളത്തിന് ഭീഷണി. കപ്പലുകളുടെ ശവപ്പറമ്പായി കേരളതീരം മാറുമോ

അപകടകടമായ രാസവസ്തുക്കളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം

New Update
cargo ship kannur disaster


തിരുവനന്തപുരം: കേരള തീരത്തോട് അടുത്ത് അടിക്കടിയുണ്ടാവുന്ന കപ്പൽ ദുരന്തങ്ങളിൽ ദുരൂഹതയേറുകയാണ്. മേയ് 25ന് കൊച്ചി തീരത്തിനടുത്ത് എം.എസ്.സി കമ്പനിയുടെ എൽസ കപ്പൽ മുങ്ങിയതിന് പിന്നാലെയാണ് ഇന്ന് കൊളംബോയിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലിന് കണ്ണൂർ അഴീക്കൽ തീരത്തു നിന്ന് 120 കിലോമീറ്റർ അകലെ കടലിൽ തീപിടിച്ചത്. അപകടകടമായ രാസവസ്തുക്കളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അടിക്കടി കപ്പലുകൾ അപകടത്തിൽ പെടുന്നതോടെ കപ്പലുകളുടെ ശവപ്പറമ്പായി കേരളതീരത്തിനടുത്തെ കപ്പൽച്ചാൽ മാറിയിരിക്കുകയാണ്.

Advertisment

ship


ഇൻഷ്വറൻസ് തുക തട്ടാനും ഇ-മാലിന്യങ്ങൾ നശിപ്പിക്കാനുമായി മനപൂർവ്വം കപ്പലുകൾ അപകടത്തിൽ പെടുത്തുന്നതാണോ എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. ഇത്തരമൊരു ഒരു കപ്പൽ ഉണ്ടാക്കണമെങ്കിൽ 500 കോടി രൂപയെങ്കിലും ചെലവ് വരും. കത്തിയ കപ്പിലിന് 25 വർഷത്തിലേറെ പഴക്കമുണ്ട്. കൊച്ചിയിൽ മുങ്ങിയ കപ്പലിന് 28 വർഷം പഴക്കമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട ഒരു കപ്പലായിരുന്നു എൽ‌സ. ജപ്പാനിൽ 15 വർഷമാണ് ഒരു കപ്പലിന്റെ കാലപരിധി.

 ഈ കപ്പൽ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതൽ പുതിയ ഒരു കപ്പൽ കൊണ്ടുവരുവാനും ഷിപ്പിങ് കമ്പനി തീരുമാനിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയിരിക്കുന്നത്. കപ്പലിന് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ കമ്പനിക്ക് നല്ലൊരു തുക ലഭിക്കും. എൽസ കപ്പൽ പൊക്കിയെടുക്കുകയെന്നത് ദുഷ്ക്കരമായതിനാൽ ആ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത.

കണ്ണൂർ തീരത്ത് കത്തിയ കപ്പലും പഴയതാണ്. 2024ലുണ്ടായ കപ്പൽ അപകടങ്ങളിൽ 42ശതമാനവും പഴയ കപ്പലുകൾക്കാണെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018ൽ ഇത്തരം കപ്പലുകളുടെ അപകടനിരക്ക് വെറും 10 ശതമാനം മാത്രമായിരുന്നു. പഴയ കപ്പലുകളിൽ ചരക്കു കൊണ്ടുപോവുന്നതിന് കർശന മാർഗനിർദ്ദേശങ്ങളാണ് മാരിടൈം ഓ‌ർഗനൈസേഷനും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പഴഞ്ചൻ കപ്പലുകൾ അടുത്തടുത്തുള്ള തുറമുഖങ്ങളിലേക്ക് കാർഗോ എത്തിക്കുന്ന ഫീ‍ഡർ കപ്പലുകളായാണ് ഉപയോഗിക്കുന്നത്.

ship

കാ‌ർഗോ കടത്തും കാർഗോ നീക്കത്തിനുള്ള നിരക്കുകളും ഇപ്പോൾ ഉയർന്നതാണ്. അതിനാൽ കപ്പലുടമകൾ പഴഞ്ചൻ കപ്പലുകൾ പൊളിക്കാതിരിക്കുന്നതും പതിവാണ്. ഇവയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിലും വീഴ്ചയുണ്ടെന്നാണ് അറിയുന്നത്.

കൊച്ചിയിൽ മുങ്ങിയ കപ്പലിന്റെ ഫിറ്റ്‍നസ് സംബന്ധിച്ചും ആശങ്കയുയരുന്നുണ്ട്. കപ്പൽ പുറപ്പെടുന്നതിനു മുൻപ് മെർക്കന്റൈൽ മറൈൻ വകുപ്പ് ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പാക്കിയിരുന്നില്ല.  26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും അസാധാരണമാണ്.  15 മീറ്റർ വരെ തിര ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ പോലും സുരക്ഷിതമായിരിക്കുന്ന തരത്തിലാണ് സാധാരണ ഗതിയിൽ കപ്പലുകൾ നിർമ്മിക്കാറുള്ളത്. ആഫ്രിക്കയിലെ ഉൾക്കടലിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കമുള്ള രാസ മാലിന്യങ്ങളുമായെത്തുന്ന കപ്പലുകൾ മനപൂർവ്വം മുക്കുന്നതും കത്തിക്കുന്നതും പതിവാണ്. കപ്പൽ മുങ്ങിയതിൽ ക്രിമിനൽ കേസെടുക്കുന്നത് വേണ്ടെന്നുവച്ചതോടെ ഇത്തരം സംഭവങ്ങൾ കേരള തീരത്തും ആവർത്തിക്കാൻ ഇടയുണ്ട്.

 

കപ്പൽ അപകടങ്ങളിൽ അതിശക്തമായ നടപടികളാണ് ഉണ്ടാവേണ്ടതെന്ന് ഈ രംഗത്തെ വിദ്ഗദ്ധർ പറയുന്നു. കൊച്ചിയിൽ മുങ്ങിയ കപ്പൽ കടലിലെ ആവാസ വ്യവസ്ഥയെയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിച്ചു. . മത്സ്യത്തൊഴിലാളികൾക്കും മറ്റു അനുബന്ധ മേഖലകളിലുമുണ്ടായ എല്ലാ നഷ്ടങ്ങൾക്കും ഷിപ്പിംഗ് കമ്പനി ഉത്തരവാദിത്വം വഹിക്കേണ്ടതാണ്. ഇതിന് ക്രിമിനൽ കേസ് അനിവാര്യമാണ്. എന്നിട്ടും കേസെടുക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്കാണ്. മുങ്ങിയ കപ്പൽ മാറ്റിയില്ലെങ്കിൽ ആ ഭാഗത്ത് ട്രോളിംഗ് നടത്തുമ്പോൾ ലക്ഷക്കണക്കിനു വിലയുള്ള വലയും ബോർഡും റോപ്പും നഷ്ടപ്പെടും. കപ്പൽ കടലിൽ നിന്ന് നീക്കാനുള്ള യാതൊരു നടപടിയും ഇതുവരെയില്ല.


രണ്ടാഴ്ചയ്ക്കിടെ അറബിക്കടലിലെ രണ്ടാമത്തെ കപ്പൽ ദുരന്തമാണ് കണ്ണൂർ തീരത്ത് ഇന്നുണ്ടായത്. കൊളംബോയിൽ നിന്ന് ശനിയാഴ്ച തിരിച്ച കപ്പൽ. നാളെ മുംബയിൽ എത്തേണ്ടതായിരുന്നു. കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറ് ഭാഗത്തായി കേരള തീരത്തുനിന്ന് 120 കിലോമീറ്റർ അകലെയാണ് സംഭവം. തീപിടിത്തത്തെത്തുടർന്ന് 50 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും സൂചനയുണ്ട്. 650ൽ അധികം കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം.

People have right to know the consequences of shipwreck; information must  be made public: Kerala HC

22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്നും ഇവരിൽ 18 പേർ കടലിൽ ചാടിയതായും സൂചനയുണ്ട്. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സംഘങ്ങൾ കൊച്ചിയിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ബേപ്പൂരിൽ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്‌ടറുകളും ഡോണിയർ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്. കപ്പലിൽ നിരവധി തവണ പൊട്ടിത്തെറികൾ ഉണ്ടായെന്നും പറയപ്പെടുന്നു. കപ്പലിൽ തീ കത്തുന്ന ദൃശ്യങ്ങൾ കോസ്റ്റ്ഗാർഡ് പുറത്തുവിട്ടു. മദർഷിപ്പുകളിൽ വരുന്ന കണ്ടെയ്‌നറുകൾ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്ന ഫീഡർ ഷിപ്പാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നതാണ് കത്തുന്നതെന്നാണ് വിവരം.