പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാ(45)നെയാണ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് മിനി എസ്. ദാസ് ശിക്ഷിച്ചത്. 1.25 ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
പാത്രക്കച്ചവടത്തിനായി ഇയാൾ പാലായിലെ ഒരു വീട്ടിൽ എത്തുകയും, വീട്ടിൽ തനിച്ചായിരുന്ന മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. 2008ലാണ് സംഭവം നടന്നത്. സംഭവം നടന്ന് ഏറെ വൈകാതെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി.
കേസിന്‍റെ വിചാരണ തുടങ്ങാന്‍ നിശ്ചയിച്ച 2012ലാണ് ഇയാള്‍ മുങ്ങിയ കാര്യം പൊലീസ് അറിഞ്ഞത്. പ്രതിയെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുന്നതിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രതി വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു
ഇതിനു പിന്നാലെയാണ് ഷാര്‍ജയില്‍ ഇയാള്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇന്‍ര്‍പോള്‍ ഷാര്‍ജയില്‍ തടഞ്ഞുവച്ച പ്രതിയെ കേരള പൊലീസ് ഷാര്‍ജയിലെത്തി പിടികൂടുകയായിരുന്നു.