സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തെ പ്രതിരോധിക്കുന്ന മുന്നണി പോരാളിയോ എസ്. എഫ്. ഐ.? എസ്. എഫ്. ഐയുടെ കിരാതവാഴ്ചയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവന്‍ കൈയ്യില്‍പിടിച്ചു ഓടിയവരും ഏറെ. മുഖ്യമന്ത്രി പുകഴ്ത്തുമ്പോഴും സാധാരണ സി. പി. എം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത് രൂക്ഷ വിമര്‍ശനം

എന്നാല്‍, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥനെ മുഖ്യമന്ത്രി അറിയുമോ എന്ന ചോദ്യമാണ് പൊതുജനം ഉന്നയിക്കുന്നയത്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
sfi Untitled

കോട്ടയം: സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘടനയാണ് എസ്.എഫ്.ഐ എന്ന് പുകഴ്ത്തി മുഖ്യമന്ത്രി പിണാറയി വിജയന്‍. എന്നാല്‍, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥനെ മുഖ്യമന്ത്രി അറിയുമോ എന്ന ചോദ്യമാണ് പൊതുജനം ഉന്നയിക്കുന്നയത്. 

Advertisment

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മദര്‍നവും റാഗിങ്ങ് മുറകളും കാമ്പസുകളെ കലുഷിതമാക്കുന്ന കാലത്താണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തല്‍. സിദ്ധാര്‍ഥന്റെ മരണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു.


മുഖ്യമന്ത്രിക്ക് എസ്.എഫ്.ഐയെക്കുറിച്ചു മതിപ്പാണെങ്കിലും പാര്‍ട്ടിയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ഡിസംബറിലാണ്. 


അടിക്കടിയുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ എസ്.എഫ്.ഐക്കും സി.പി.എമ്മിനും നാണക്കേട് ഉണ്ടാക്കുന്നതാണു കടുത്ത നടപടിയിലേക്കു നീങ്ങാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചതും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണമായി.


സി.പി.എം ജില്ലാ സമ്മേളനങ്ങളിലും എസ്.എഫ്.ഐയ്ക്കു നേരെ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനമായിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കഞ്ചാവ് ഉള്‍പ്പെടുള്ള ലഹരിക്ക് അടിമകളാകുന്നു എന്ന് സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചു. 

കാമ്പസുകളില്‍ ലഹരി ഉപയോഗം കൂടിയിട്ടും എസ്.എഫ്.ഐ.യ്ക്ക് തടയാനാകുന്നില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.  മറ്റു ജില്ലകളിലും അവസ്ഥ വ്യത്യസ്ഥമല്ല.


പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍രേഖ വന്നിട്ടും അതിനൊന്നും പുല്ലുവിലകല്‍പ്പിക്കാതെ എസ്.എഫ്.ഐ. മുന്നോട്ടുപോവുന്നത് സി.പി.എമ്മിനു തലവേദനയായി മാറിയിട്ടുണ്ട്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആരോപണവിധേയനായ മാര്‍ക്ക് വിവാദത്തില്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന വിശദീകരണത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. മഹാരാജാസിലെ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തക ഗസ്റ്റ് അധ്യാപികയാവാന്‍ വ്യാജരേഖ ചമച്ചതില്‍ വെട്ടിലായത് രണ്ടു വര്‍ഷം മുന്‍പാണ്.


എസ്.എഫ്.ഐ. നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന പേരില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചതും തിരുവനന്തപുരത്ത് ജില്ലാ നേതാക്കള്‍ മദ്യപിച്ചു ലക്കുകെട്ട് നൃത്തം ചെയ്തതും ആള്‍മാറാട്ടം നടത്തിയതുമൊക്കെ നടന്നിട്ട് അധിക കാലമായിട്ടില്ല.


ഭരണത്തിന്റെ തണലില്‍ എന്തുമാവാമെന്ന മട്ടില്‍ എസ്.എഫ്.ഐ. നീങ്ങുമ്പോള്‍ വിദ്യാര്‍ഥി നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. തട്ടിപ്പും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുമൊക്കെ എസ്.എഫ്.ഐ. നേതാക്കളില്‍ ആരോപിക്കപ്പെടുമ്പോള്‍ പാര്‍ട്ടി തിരുത്താന്‍ തയ്യാറാവാത്തതിന്റെ ഫലമാണ് ആവര്‍ത്തിച്ചുള്ള വിവാദങ്ങളെന്ന വിമര്‍ശനം സി.പി.എമ്മിലുണ്ട്.


 കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘടനയാണ് എസ്.എഫ്.ഐ എന്ന് മുഖ്യമന്ത്രി പ്രശംസിച്ചത്.

Advertisment