കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച ചെയ്ത വ്യക്തിക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ ശാശ്വതവും വിപ്ലവകരവുമായ സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായാണ് 'ശൈഖ് അബൂബക്കർ ലുറേറ്റ് അവാർഡ് ഫോർ എജ്യുകേഷണൽ എക്സലൻസ്' എന്ന പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
പഠന ആവാസവ്യവസ്ഥയെ പുനർരൂപകൽപ്പന ചെയ്യുകയും വിദ്യാഭ്യാസ അസമത്വങ്ങളെ ധൈര്യത്തോടും ബോധ്യത്തോടും കൂടി അഭിസംബോധന ചെയ്യുകയും ചെയ്ത അധ്യാപകർ, പരിഷ്കർത്താക്കൾ, ദർശകർ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. അധ്യാപനത്തിലൂടെയോ, ഗവേഷണത്തിലൂടെയോ, നേതൃത്വത്തിലൂടെയോ, നയപരമായ ഇടപെടലുകളിലൂടെയോ, താഴെത്തട്ടിലുള്ള ഇടപെടലുകളിലൂടെയോ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തികളെ ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
അപേക്ഷകർ അവരുടെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ വിശദമാക്കുന്ന 5 മിനുട്ടിൽ കവിയാത്ത വീഡിയോ, നാല് എ ഫോറിൽ കവിയാത്ത റിപ്പോർട്ട്, റഫറൻസ് എന്നിവ
safeduaward@gmail.com എന്ന മെയിലിലേക്ക് ഓഗസ്ത് 5 ന് മുമ്പ് അയക്കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തമായ സേവനങ്ങൾ കാഴ്ചവെച്ചവർക്ക് നേരിട്ടോ മറ്റുള്ളവർക്ക് നോമിനേറ്റ് ചെയ്യുകയോ ആവാം. അപേക്ഷകരിൽ നിന്ന് പ്രത്യേക ജൂറിയാണ് ജേതാവിനെ തിരെഞ്ഞെടുക്കുക.
വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്ക് സഹായകരമാകുന്ന വിവിധ പദ്ധതികളാണ് ശൈഖ് അബുബക്കർ ഫൗണ്ടേഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സിവിൽ സർവീസ്, സി എ , സി എം എ, നിയമം, ഗവേഷണം, ടെക്നോളജി, മെഡിസിൻ എൻജിനീയരിങ് തുടങ്ങിയ മേഖലയിൽ നിരവധി വിദ്യാർഥികൾക്ക് ഫൗണ്ടേഷനു കീഴിൽ നിലവിൽ മെൻ്റർഷിപ്പും സ്കോളർഷിപ്പും നൽകി വരുന്നു.