ഷൈൻ ചെയ്ത് ഷെറിൻ. ശിക്ഷായളിവ് കിട്ടിയ കാരണവർ കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാവും. ശുപാർശ അംഗപീകരിച്ച് ഗവർണർ. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരി. മൊബൈൽ ഫോൺ കൈവശം വെച്ചതിനും സഹതടവുകാരിയായ വിദേശവനിതയെ മർദ്ദിച്ചതിനും നടപടി നേരിട്ടു. ഒടുവിൽ പുറത്തേക്ക്

New Update
5435353

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കരകാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ് നൽകാനുള്ള സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഷൊറിൻ അടക്കം 11 പേരാണ് ജയിൽ മോചിതരാവുന്നത്.

Advertisment

നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകണമെന്ന സർക്കാർ ശുപാർശയ്ക്ക് എതിരെ ആക്ഷേപമുയർന്നിരുന്നു. പിന്നീട് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിച്ചതോടെയാണ് മോചനത്തിന് കളമൊരുങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് നിലവിൽ മോചിപ്പിക്കുന്നത്.

2009 നവംബർ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആൺസുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികൾ. ഭാസ്‌കര കാരണവരുടെ സ്വത്തിൽ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവർ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

സംഭവം നടന്ന് ഏഴാംമാസം കേസിൽ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതൽ നാലുവരെ പ്രതികളായ കുറിച്ചി സ്വദേശി ബാസിത് അലി, കളമശേരി സ്വദേശി നിഥിൻ, കൊച്ചി ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവർക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ല, പ്രതികൾ മുൻപ് ക്രിമിനൽ കൃത്യത്തിൽ ഏർപ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്  പ്രതികൾക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

സ്ഥിരം പ്രശ്‌നക്കാരിയായ ഷെറിൻ

ജയിലിലെ സ്ഥിരം പ്രശ്‌നക്കാരി ആയിരുന്നു ഷെറിൽ. 2010 ലാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിക്കുന്നത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി, അവിടെ നിന്നും നെയ്യാറ്റിൻകര വനിതാ ജയിലിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്കും മാറ്റുകയായിരുന്നു. അവിടെ നിന്നും തിരുവനന്തപുരം വനിതാ ജയിലിലേക്കും മാറ്റി. നെയ്യാറ്റിൻകര ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ കൈവശം വച്ചതിനും ഷെറിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ, കുടിവെള്ളം എടുക്കാൻ പോയ വിദേശ വനിതയായ സഹതടവുകാരിയെ ഷെറിൻ മർദ്ദിക്കുകയും ചെയ്തു. അങ്ങനെ, താമസിച്ച ജയിലുകളെല്ലാം ഉദ്യോഗസ്ഥരുമായും സഹതടവുക്കാരുമായും ഷെറിൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.

സ്ഥിരം പ്രശ്‌നക്കാരി ആണെങ്കിലും വി ഐ പി പരിഗണന തന്നെയാണ് ഷെറിന് ജയിലിൽ ലഭിച്ചത്.  മറ്റു തടവുകാരെ അപേക്ഷിച്ച് ഷെറിന് ലഭിച്ചത് അധിക സൗകര്യങ്ങൾ ആയിരുന്നു. ചോദിക്കുന്നത് എന്തും നൽകാൻ ജയിലിൽ ആളുകൾ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ, മേക്കപ്പ് സാധനങ്ങൾ, പുറത്തു നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, ബെഡ് ബെഡ്ഷീറ്റുകൾ, ഓഫീസിൽ നിന്നും സെല്ലിലേക്ക് നടക്കാൻ കുട, എന്നിങ്ങനെ പല സൗകര്യങ്ങളും അവർക്ക് ലഭിച്ചിരുന്നു. കൂടാതെ ഷെറിന്റെ വസ്ത്രങ്ങൾ മറ്റു തടവുകാരെ കൊണ്ട് കഴുകിപ്പിക്കുകയും ചെയ്തിരുന്നു എന്നും സഹതടവുകാരി മുമ്പ് ഒരു വാർത്താ ചാനലിനോട്  വ്യക്തമാക്കിയിരുന്നു.

2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയിൽ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവർഷത്തിനകം ഇരുവരും അമേരിക്കയിൽ എത്തി. അമേരിക്കയിൽ ഭാസ്‌കരകാരണവർക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാൽ, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തിൽ ഷെറിൻ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. അമേരിക്കയിൽവെച്ച് സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയർന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവർ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തർക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു. 2007-ൽ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാർഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങൾക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.

ഷെറിനെ വിശ്വസിച്ച ഭർത്താവ് ബിനു പീറ്റർ വീടിന്റെ മുകൾനിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിൻ താഴത്തെനിലയി ലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓർക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തിൽ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്സ് വില്ലയിൽ കയറിയി റങ്ങി. ഇതോടെ ഭാസ്‌കര കാരണവർ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവിൽ ഇദ്ദേഹവുമായി മധ്യസ്ഥ ശ്രമങ്ങൾക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിൻ അരിശംതീർത്തത്. ഷെറിനെ വേഗം കുടുംബത്തിൽനിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവർക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവിൽ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കുകയായിരുന്നു. 

ശിക്ഷാ കാലാവധിക്കിടെ 500 ദിവസം പുറത്തിറങ്ങി ഷെറിൻ

സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികംതവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ശിക്ഷാകാലയളവിനി ടെ 500 ദിവസത്തോളം ഇവർ ജയിലിനു പുറത്തായിരുന്നു. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവുമു ണ്ടായി. കോവിഡ് സമയത്തും ഷെറിൻ മാസങ്ങളോളം പുറത്തുതന്നെയായിരുന്നു. 2010 ജൂൺ 11-നാണ് കാരണവർ കൊലക്കേസിൽ വിധിവന്നത്. 2012 മാർച്ച് മൂന്നിന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ജയിലിൽവെച്ചുമാത്രം ഇവർ എട്ടുതവണ പരോൾ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു.

മോഷണത്തിനിടെയുള്ള കൊലയെന്ന് വരുത്തി തീർക്കാനും ശ്രമം

മോഷണ ശ്രമത്തിനിടയിൽ ഉണ്ടായ കൊലപാതകം ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളും എല്ലാം എടുത്തുമാറ്റിയ പ്രതികൾ പക്ഷേ അലമാരയിൽ ഉണ്ടായിരുന്ന പണം എടുക്കാൻ ഓർത്തില്ല. ഇതാണ് കേസിന് വഴിത്തിരിവായത്. കൂടാതെ വളർത്തു നായ്കൾ കുരയ്ക്കാതിരുന്നതും സംശയമുയർത്തിയിരുന്നു. പിന്നീട് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ഷെറിൻ കുറ്റം സമ്മതിക്കുന്നത്.

Advertisment