കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തി കോട്ടയം അതിരൂപതാ സമിതികളുടെ സംയുക്ത യോഗം. ഭര്‍ത്താവിന്റെ വീട്ടിലോ ഷൈനിയുടെ സ്വന്തം വീട്ടിലോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കില്‍ അത്തരക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക്അതിരൂപതാ സമിതികള്‍ പരാതി നല്‍കി. അന്വേഷണത്തില്‍ അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളില്‍നിന്നും ആവശ്യമായ സഹകരണം നല്‍കുന്നതാണെന്നും അറിയിച്ചു.
ഷൈനിയുടെയും മക്കള്‍ അലീന, ഇവാന എന്നിവരുടെയും വേര്‍പാടില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. അതിരൂപതാ നേതൃത്വത്തെയും ക്നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ആസൂത്രിത ശ്രമങ്ങളെ യോഗം അപലപിച്ചു.
കുടുംബപ്രശ്നങ്ങളുടെ പേരില്‍ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂണ്‍ മാസത്തില്‍ ശിപാര്‍ശ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയില്‍ വരുകയും അഡ്മിനിസ്ട്രേഷനിലെ വൈദികനുമായി സംസാരിച്ചിരുന്നു.
പത്തു വര്‍ഷത്തില്‍ അധികമായുള്ള പ്രഫഷണല്‍ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നഴ്സിങ് ജോലിക്കു ബുദ്ധിമുട്ടാണെന്നും മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ചു. പിറ്റേദിവസം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നഴ്സിങ് ഓഫീസറെ കാണുവാന്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് അസിസ്റ്റന്റ് നഴ്സിങ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അംഗീകാരമുള്ളതിനാല്‍ നഴ്സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ബ്രേക്ക് ഉള്ളവരെ നേരിട്ടു നഴ്സിങ് ജോലിയില്‍ പ്രവേശിപ്പിക്കില്ലായെന്നുള്ള ഹോസ്പിറ്റലിന്റെ പൊതുനയം അറിയിച്ചു.
എന്നാല്‍, ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നഴ്സിങ് കെയര്‍ അസിസ്റ്റന്റായി വേതനത്തോടെ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നും കുറച്ചു മാസങ്ങള്‍ക്കു ശേഷം നഴ്സിങ് തസ്തികയില്‍ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു.
വീട്ടില്‍ ചോദിച്ച ശേഷം മറുപടി അറിയിക്കാമെന്നു പറഞ്ഞാണു ഷൈനി തിരികെ പോയത്. പിന്നീട് ഇക്കാര്യത്തില്‍ യാതൊരു അറിവും ലഭിച്ചിട്ടില്ല. പിന്നീട് കാരിത്താസ് ഇടവക പള്ളിയില്‍വച്ച് അസിസ്റ്റന്റ് നഴ്സിങ് ഓഫീസര്‍ ഷൈനിയെ കണ്ടപ്പോള്‍ ജോലിക്കു വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്കു വീടിനടുത്തുള്ള സ്ഥാപനത്തില്‍ നഴ്സിങ് കെയര്‍ ആയി ജോലി ലഭിച്ചെന്നാണു ഷൈനി അറിയിച്ചത്.
ഷൈനിയുടെയും മക്കളുടെയും സംസ്‌കാരം തൊടുപുഴയില്‍ നടത്തിയതും രണ്ടു കുടുംബാംഗങ്ങളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ്. രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങള്‍ നിര്‍ദേശിക്കുന്ന ഇടവകയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്താന്‍ തയ്യാറായിരുന്നെങ്കിലും, കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനമെടുത്തത്.
ഇക്കാര്യത്തില്‍ ഇടവക വികാരിമാരും സിസ്റ്റേഴ്സും കാരിത്താസ് ആശുപത്രി അധികൃതരും വളരെ അനുഭാവപൂര്‍ണമായ സമീപനമാണു സ്വീകരിച്ചിട്ടുള്ളത്. യാഥാര്‍ഥ്യം ഇതായിരിക്കേ യാതൊരു കാരണവുമില്ലാതെ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ക്നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതര്‍ക്കും എതിരെ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, വൈദിക കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.സി. പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, പ്രസിഡന്റ കെ.സി.വൈ.എല്‍. ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.