കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്‍റെ ഉടമസ്ഥരായ എം.എസ്.സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ബെഞ്ചിന്‍റെ നിര്‍ദേശം.
കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അതേസമയം കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
കൊച്ചി തീരത്ത് എം എസ് എസി എല്‍സ കപ്പല്‍ മുങ്ങിയതിനാല്‍ 6 കോടി രൂപ തങ്ങള്‍ക്ക് നഷ്ടം ഉണ്ടായെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നുമാണ് കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.
മുങ്ങിയ കപ്പലിലെ കണ്ടെയ്നറില്‍ തങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യേണ്ടിയിരുന്ന കശുവണ്ടി ഉണ്ടായിരുന്നു. അതിന് ആറുകോടിയോളം രൂപ വിലമതിക്കും. എന്നാല്‍ കപ്പല്‍ മുങ്ങിയതോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് തുറമുഖ അധികൃതര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.