തിരുവനന്തപുരം: യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം.
2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലിസീന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല.
2016ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിൻറെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്‌ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി.
മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പം കാറിൽ ഹോട്ടലിൽ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയത്.
രക്ഷിതാക്കളുടെ മൊഴിയെടുത്ത പൊലീസ് സുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം, ജയസൂര്യക്കെതിരെ കന്റോൺമെന്റ് പൊലിസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ സാക്ഷികൾക്ക് പൊലിസ് നോട്ടീസ് നൽകി.