കൊല്ലത്തെ മുദ്രാവാക്യത്തില്‍ ചിന്ത ജെറോമിനെതിരെ കേസ്; എഫ്‌ഐആര്‍ 55 പേര്‍ക്കെതിരെ, 'സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം. കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് കേസ്

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടത്തിയ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ചിന്ത അടക്കം 55 പേര്‍ക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്.

New Update
chintha

കൊല്ലം: ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ കേസ്. 

Advertisment

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടത്തിയ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ചിന്ത അടക്കം 55 പേര്‍ക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. 

കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് കേസ്.

സമൂഹത്തില്‍ സ്പര്‍ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേര്‍ന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്‌ഐആര്‍

ബുധനാഴ്ച രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. 

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് പൊലീസില്‍ പരാതി എത്തിയത്.

അതിനിടെ, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. 

പ്രകടനത്തില്‍ മുദ്രാവാക്യം ഏറ്റ് വിളിക്കുക മാത്രമാണ് ചെയ്തതെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞു. 'വളരെ ചെറുപ്പത്തിലേ ഇത്തരം വ്യക്തിഹത്യകള്‍ നേരിട്ടുവരികയാണ്. ഇതൊക്കെ പ്രധാനവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഗുഢാലോചനയാണ്. ഇതു പ്രചരിപ്പിക്കുന്നവര്‍ മുഴുവന്‍ വിഷ്വലും കാണണം. അത് ഒരു മാസായി നടക്കുന്ന പ്രതിഷേധ പ്രകടനമാണ്. 

അതില്‍ വൈകാരികമായി പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയം എപ്പോഴും സ്്ത്രീ, ദളിത്, അരികുവത്കരിക്കപ്പെട്ടവര്‍ എന്നിവക്കൊപ്പമാണെന്നുമായിരുന്നു വിശദീകരണം.

'അസഭ്യവര്‍ഷവുമായി ചിന്ത ജെറോം എന്ന സ്‌ക്രോള്‍ കണ്ടതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തുവന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകാലമല്ലേയെന്ന് കരുതിയങ് വിടുമായിരുന്നു. ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞോയെന്ന് എന്നെ സ്നേഹിക്കുന്നവര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് വിശദീകരിക്കുന്നത്' - ചിന്ത ജെറോം പ്രതികരിച്ചിരുന്നു.

Advertisment