കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും, അനിയത്തിയെയും, വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ മാതാവ് സബിതയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്‌കരിച്ചു.
കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്മയുെട ശരീരം കുഴിമാടത്തിൽനിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്യണമെന്നു ശ്രുതി ആവശ്യപ്പെട്ടത്. ഇതോടെയാണ് സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നത്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച പുത്തുമലയിലെ കുഴിമാടത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരപ്രകാരം ദഹിപ്പിക്കുകയായിരുന്നു.
ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്കരിച്ചിരുന്നു. ആംബുലന്‍സില്‍ ഇരുന്നാണ് അമ്മയുടെ ചിതയെരിയുന്നത് ശ്രുതി കണ്ടത്. വാഹനാപകടത്തില്‍ മരിച്ച പ്രതിശ്രുത വരന്‍ ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.