വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ക്ലസ്റ്റര്‍ മാതൃകയ്ക്ക് ഊന്നല്‍ നല്‍കി സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി

ഐഇഡിസി സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2026 ന് കോട്ടയത്ത് സമാപനം

New Update
PHOTO 1 (1)
കോട്ടയം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ശക്തി പ്രദര്‍ശിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിച്ച ഐഇഡിസി സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2026 ന് കോട്ടയത്ത് സമാപനം. സംസ്ഥാനത്തുടനീളമുള്ള കലാലയങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും സംരംഭക ആശയങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനായി നൂതനാശയക്കാര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്നു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ് ഉച്ചകോടിക്ക് വേദിയായത്.

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ്- ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി മാനുഷിക മൂലധനമാണ്. ഇത് മലയാളികളെ ലോകമെമ്പാടും പ്രവര്‍ത്തിക്കാനും മികവ് പുലര്‍ത്താനും പ്രാപ്തരാക്കിയിട്ടുണ്ട്. വിജ്ഞാന കേന്ദ്രീകൃത നവീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വ്യക്തമാക്കി.

ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതായിരിക്കണം നമ്മുടെ ശ്രദ്ധ. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇന്നൊവേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കണം. അത്തരം സംരംഭങ്ങളെ പരിപോഷിപ്പിക്കണമെന്നും സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.

മാറുന്ന കാലത്തെ തിരിച്ചറിഞ്ഞ് കേരളം എപ്പോഴും മുന്നോട്ട് പോയിട്ടുണ്ടെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. സമൂഹം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

നിര്‍മ്മിതബുദ്ധി അടക്കമുള്ള സാങ്കേതിക മുന്നേറ്റം പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സമയം ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നേരത്തെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കാന്‍ മാസങ്ങള്‍ എടുക്കുമായിരുന്നു. ഇപ്പോള്‍ എഐയുടെ സഹായത്തോടെ അത് ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാന്റുകള്‍ക്കോ ധനസഹായത്തിനോ വേണ്ടി കാത്തിരിക്കുന്നതിനുപകരം വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ക്ലാസ് മുറിയിലെ പഠനത്തെ യഥാര്‍ത്ഥ നവീകരണങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

വിദ്യാര്‍ത്ഥികള്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി) ക്ലസ്റ്ററുകള്‍ വഴി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ട് പ്രായോഗിക സമീപനം സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ കേരളത്തിലുടനീളം ഏകദേശം 550 ഐഇഡിസി ക്ലസ്റ്ററുകളുണ്ട്.

ഓരോ ജില്ലയ്ക്കും ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ക്ലസ്റ്ററുകളുടെ വികേന്ദ്രീകരണത്തിന്റെ ആവശ്യകത അംബിക ഊന്നിപ്പറഞ്ഞു. കോളേജുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുപകരം ഉല്‍പ്പന്ന വികസനവും സംരംഭക പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിന് ഓരോ ക്ലസ്റ്ററിനും പ്രവര്‍ത്തന മൂലധനമായി 10 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആകെ 100-ലധികം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ ഭാഗമായ ഉച്ചകോടിയില്‍ 3,500-ലധികം വിദ്യാര്‍ത്ഥി സംരംഭകര്‍ പങ്കെടുത്തു.

ആറ് വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ നൂതന പരിഹാരങ്ങള്‍ എടുത്തുകാണിക്കുന്ന അവരുടെ ഉല്‍പന്നങ്ങള്‍ ഉച്ചകോടിയില്‍ പുറത്തിറക്കി. ഫ്‌ലക്‌സ് ടെറ സിംവര്‍ക്ക്‌സ്, ഗുഡ്ഗംസ്, അഗ്രോട്ടീന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്കോസി, എസ്സിഐഎഫ്വൈ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍സിയല്‍ എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍.

സംസ്ഥാനമെമ്പാടുമുള്ള ഐഇഡിസി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും അവസരങ്ങളും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംരംഭമായ ഇന്നോവിസ സ്റ്റുഡന്റ് കാര്‍ഡിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
Advertisment
Advertisment